കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ഏഴാം പ്രതിയായ ഗുജറാത്ത് മുന്‍ ഡിജിപി ആര്.ബി. ശ്രീകുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തിങ്കളാഴ്ച വരെ തടഞ്ഞു. ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കെ. ഹരിപാലാണ് ഇടക്കാല ഉത്തരവു നല്‍കിയത്.
കേസിലെ മറ്റു പ്രതികളായ എസ്. വിജയന്, തമ്പി എസ്. ദുര്‍ഗാദത്ത്, ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ക്കൊപ്പം ഇതും പരിഗണിക്കാന്‍ ജസ്റ്റീസ് അശോക് മേനോന്റെ ബെഞ്ചിലേക്ക് മാറ്റണമെന്നും അതുവരെ അറസ്റ്റ് പാടില്ലെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.
അതേസമയം ചാരക്കേസ് കെട്ടിച്ചമച്ചതിനു പിന്നില്‍ പാക് ബന്ധം സംശയിക്കുന്നുണ്ടെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന കേസാണിതെന്നും സിബിഐക്കു വേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വ്യക്തമാക്കി.
കേസിന്റെ ഗൂഢാലോചനയില്‍ ശ്രീകുമാറിനു വ്യക്തമായ പങ്കുണ്ടെന്നും ഇടക്കാല ഉത്തരവു നല്‍കരുതെന്നും സിബിഐ വാദിച്ചു. എന്നാല്‍ മറ്റു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ക്കൊപ്പം ഇതു പരിഗണിക്കാമെന്നു വ്യക്തമാക്കി സിംഗിള്‍ ബെഞ്ച് മാറ്റുകയായിരുന്നു.
ഐഎസ്ആര്‍ഒ ചാരക്കേസ്: ഗുജറാത്ത് മുന്‍ ഡിജിപിയുടെ അറസ്റ്റ് തിങ്കളാഴ്ച വരെ തടഞ്ഞു
01:50 AM Jul 30, 2021 | Deepika.com