തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസിൽ വിചാരണ നേരിടേണ്ട വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്ന ആവശ്യത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം.
സ്പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടർന്ന് അരമണിക്കൂറോളം മുദ്രാവാക്യം വിളിയുമായി സഭയിൽ തുടർന്ന പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സഭാ നടപടികൾ ബഹിഷ്കരിച്ച് സഭാ കവാടത്തിനു മുന്നിൽ കുത്തിയിരുന്നു. രാവിലെ അടിയന്തരപ്രമേയമായി 2015 -ൽ നിയമസഭയിലുണ്ടായ കൈയാങ്കളി വിഷയത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി സംബന്ധിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷത്തുനിന്നു പി.ടി. തോമസാണ് നോട്ടീസ് നൽകിയത്.
എന്നാൽ, പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ പൂർണമായും ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി സ്വീകരിച്ചത്. മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നും കേസ് പിൻവലിക്കാൻ സർക്കാർ എടുത്ത നടപടികൾ ഒരുതരത്തിലും നിയമവിരുദ്ധമല്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. മുഖ്യമന്ത്രി സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുകയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സഭയിൽ ആരോപിച്ചു.
മന്ത്രിക്കെതിരേ രൂക്ഷവിമർശനമാണു പ്രമേയത്തിനു നോട്ടീസ് നല്കിയ പി.ടി. തോമസും ഉന്നയിച്ചത്. 2015 മാർച്ച് 13 കേരളത്തിന്റെ കറുത്ത ദിനമാണെന്നു പി.ടി. തോമസ് പറഞ്ഞു. കേരള നിയമസഭയ്ക്ക് എന്നും ഒരു ദുഃഖവെള്ളിയാഴ്ച ആയിരിക്കുമിത്. വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണമെന്ന സുപ്രീംകോടതിയുടെ വിധിയിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് മുൻ ധനമന്ത്രി കൂടിയായ കെ.എം. മാണിയുടെ ആത്മാവായിരിക്കും. "ആന കരിന്പിൻകാട്ടിൽ കയറി’എന്നുള്ള പ്രയോഗം ഇപ്പോൾ മാറി "ശിവൻകുട്ടി നിയമസഭയിൽ കയറി’ എന്നായി മാറി. ആശാനക്ഷരമൊന്നു പിഴച്ചാൽ അൻപത്തൊന്നു പിഴയ്ക്കും ശിഷ്യന് എന്ന ചൊല്ല് മറക്കരുത്. ഈ വിദ്യാഭ്യാസ മന്ത്രിക്ക് എങ്ങനെ ലക്ഷക്കണക്കിരു വരുന്ന വിദ്യാർഥികളെയും പതിനായിരങ്ങളായുള്ള അധ്യാപകരെയും അഭിമുഖീകരിക്കാൻ കഴിയും. ശിവൻകുട്ടി നിയമസഭയിൽ ഉറഞ്ഞുതുള്ളിയത് വിക്ടേഴ്സ് ചാനൽവഴി പ്രദർശിപ്പിച്ചാൽ വിദ്യാർഥികൾക്ക് കാണാമെന്നും പി.ടി. തോമസ് പരിഹസിച്ചു.
കേരള കോണ്ഗ്രസ് -എമ്മിനെതിരേയും പ്രതിപക്ഷം രൂക്ഷമായ ആരോപണമാണ് ഉന്നയിച്ചത്. കെ.എം. മാണി ഉൾപ്പെടെയുള്ളവർ നല്കിയ കേസാണോ പിൻവലിക്കണമെന്നു കേരള കോണ്ഗ്രസ്-എം ഇപ്പോൾ ആവശ്യപ്പടുന്നതെന്നും മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥയാണ് ജോസ് കെ. മാണിയുടേതെന്നും അവർ പറഞ്ഞു. കേരള കോണ്ഗ്രസിനെതിരേ ആക്ഷേപം ഉയർന്നപ്പോൾ സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജോബ് മൈക്കിൾ തുടങ്ങിയവർ പ്രതിഷേധവുമായി എഴുന്നേറ്റു. ഇതിനിടെ ഭരണപക്ഷത്തുനിന്നും ഷംസീർ ഉൾപ്പെടെയുള്ളവർ ബഹളം വച്ചതോടെ സ്പീക്കർ ഇടപെട്ട് ഇവരെ സീറ്റിലിരുത്തി.
2015-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വേണമെങ്കിൽ ബജറ്റ് അവതരിപ്പിച്ചോളാൻ ഒത്തുതീർപ്പ് വച്ചതാണ് അന്നത്തെ പ്രതിപക്ഷമെന്നും അവരുടെ ലക്ഷ്യം കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാൻ പാടില്ല എന്നതായിരുന്നുവെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കെ.എം. മാണിയെക്കുറിച്ച് വി.എസ്. അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ കേരള കോണ്ഗ്രസുകാർ ഓർക്കുന്നതുനന്നായിരിക്കും.
സിപിഎമ്മിന്റെ ഇപ്പോഴത്തെ ചേർത്തുപിടിക്കൽ ധൃതരാഷ്ട്രാലിംഗനമാണെന്നും സതീശൻ പരിഹസിച്ചു. അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മുദ്രാവാക്യം വിളികളോടെ സഭയിൽ അരമണിക്കൂറോളം പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ച് സഭാ കവാടത്തിനു മുന്നിൽ കുത്തിയിരുന്നു.
ശിവൻകുട്ടിക്കെതിരേ പ്രതിഷേധം ; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
12:54 AM Jul 30, 2021 | Deepika.com