കൊച്ചി: നിലവിലുള്ള സര്‍ക്കാര്‍ അഭിഭാഷകരില്‍ മൂന്നിലൊരു ഭാഗത്തെ നിലനിർത്തി പുതിയ ഗവ. പ്ലീഡര്‍മാരുടെ നിയമന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. മന്ത്രി വീണാ ജോര്‍ജിന്റെ സഹോദരി വിദ്യാ കുര്യാക്കോസും മുന്‍ മന്ത്രി ബിനോയ് വിശ്വത്തിന്റെ മകള്‍ സൂര്യ ബിനോയിയും പുതിയ ജിപിമാരില്‍ ഉള്‍പ്പെടുന്നു.
125 സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവാണു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഇതില്‍ 20 സ്പെഷല്‍ ഗവ. പ്ലീഡര്‍മാരും 53 സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍മാരും 52 ഗവ. പ്ലീഡര്മാരുമാണുള്ളത്. 20 സ്പെഷല്‍ ഗവ. പ്ലീഡര്മാരില് അഞ്ചു പേര് വനിതകളാണ്. മൂന്നു വര്‍ഷത്തേക്കാണു നിയമനം.
രണ്ടു ടേം പൂര്‍ത്തിയാക്കിയവരെ മാറ്റി പുതിയ ആളുകള്‍ക്ക് അവസരം നല്കുമെന്നു നേരത്തെ പറഞ്ഞിരുന്നെങ്കിലും ചിലരുടെ കാര്യത്തില്‍ ഇളവു നല്‍കിയാണ് പുതിയ ഉത്തരവിറങ്ങിയത്.
സിപിഐക്കു കഴിഞ്ഞ തവണ ഹൈക്കോടതിയില്‍ 17 ജിപിമാരുണ്ടായിരുന്നെങ്കില് ഇത്തവണ 15 ജിപിമാരാണുള്ളത്. കേരള കോണ്‍ഗ്രസിന് അഞ്ചു ജിപിമാരെയും എന്‍സിപിക്ക് മൂന്നു ജിപിമാരെയും ലഭിച്ചു. കേരള കോണ്‍ഗ്രസ് ബി വിഭാഗത്തിനായി സീനിയര്‍ ഗവ. പ്ലീഡര്‍ തസ്തികയിലൊന്ന് ഒഴിച്ചിട്ടിട്ടുണ്ട്. ഓഗസ്റ്റ് ഒന്നു മുതലാണ് ഇവരുടെ നിയമനം പ്രാബല്യത്തില്‍ വരുന്നത്.
നിലവിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ കാലാവധി കഴിഞ്ഞ ജൂണില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് അഡ്വക്കറ്റ് ജനറല്‍ ആവശ്യപ്പെട്ടതനുസരിച്ച് സര്‍ക്കാര്‍ ഒരു മാസം കൂടി ഇവര്‍ക്ക് കാലാവധി നീട്ടി നല്കി.
ഗവ. പ്ലീഡര്‍: നിയമന ഉത്തരവ് ഇറങ്ങി
12:54 AM Jul 30, 2021 | Deepika.com