തിരുവന്തപുരം: സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിനായി വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രീകൃത പരിശോധനാ സംവിധാനം ഓഗസ്റ്റ് ഒന്നിന് നിലവിൽ വരും . കെ -സിസ് (കേരളാ സെൻട്രൽ ഇൻസ്പെക്ഷൻ സിസ്റ്റം) പോർട്ടൽ അടിസ്ഥാനമാക്കിയാണ് പരിശോധനാ സംവിധാനം പ്രവർത്തിക്കുകയെന്നു വ്യവസായ മന്ത്രി പി.രാജീവ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
എൻഐസി തയാറാക്കിയ പോർട്ടൽ ഇന്ന് ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി അധ്യക്ഷത വഹിക്കും. അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കേന്ദ്രീകൃത പരിശോധനാ സൗകര്യം ഒരുക്കുക. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് , തൊഴിൽ , ലീഗൽ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ പരിശോധനകൾ കേന്ദ്രീകൃതമായി നടത്തുന്നതിനാണ് പോർട്ടലിലൂടെ ലക്ഷ്യമിടുന്നത്.
കെ-സിസിലൂടെ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധന എന്നീ മൂന്നു പരിശോധനകൾ നടത്തും. പരിശോധന ഷെഡ്യൂൾ വെബ് പോർട്ടൽ സ്വയം തയാറാക്കും. ലോ, മീഡിയം, ഹൈ റിസ്ക് വിഭാഗങ്ങളായി തിരിച്ച് പതിവ് പരിശോധനയ്ക്കുള്ള സ്ഥാപനങ്ങളെ തെരഞ്ഞെടുക്കും. പൊതുജനങ്ങളിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനകൾ വകുപ്പു തലവന്റെ അനുവാദത്തോടെയായിരിക്കും. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ പോർട്ടൽ തന്നെ തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തിൽ ഒരേ ഇൻസ്പെക്ടർ തുടർച്ചയായി രണ്ട് പരിശോധനകൾ നടത്തുന്നിലെന്ന് ഉറപ്പു വരുത്തും.
പരിശോധനാ അിറയിപ്പ് സ്ഥാപനത്തിന് മുൻകൂട്ടി എസ്എംഎസ്, ഇ-മെയിൽ മുഖേന നൽകും. പരിശോധനയ്ക്ക് ശേഷം അത് സംബന്ധിച്ച റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ കെ - സിസ് പോർട്ടലിൽ പ്രസിദ്ധീകരിക്കും. പോർട്ടലിലേക്ക് സംരംഭകനും ബന്ധപ്പെട്ട വകുപ്പുകൾക്കും ലോഗിൻ ചെയാനുള്ള സൗകര്യം ഉണ്ടായിരിക്കും.
പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപുള്ള പരിശോധനയ്ക്കായി സംരംഭകർക്ക് പോർട്ടൽ വഴി അപേക്ഷിക്കാം. പരിശോധകരുടെ എണ്ണം വർധിപ്പിക്കാനുള്ള ക്രമീകരണവും പോർട്ടലിലൂടെ ചെയ്യാനാകും. സ്ഥാപനം സംബന്ധിച്ച പൊതുജനങ്ങളുടെ പരാതി പോർട്ടലിൽ സമർപ്പിച്ചാൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. ഒരു സ്ഥാപനത്തിൽ നടത്തിയ പരിശോധനകളുടെ ചരിത്രവും പോർട്ടലിലൂടെ അറിയാം. പരിശോധന റിപ്പോർട്ട് സംരംഭകന് കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
അഗ്നി രക്ഷാ സേനാ, ഭൂഗർഭ ജല അഥോറിറ്റി തുടങ്ങി കൂടുതൽ വകുപ്പുകൾ പോർട്ടലിന്റെ ഭാഗമാക്കി ഭാവിയിൽ മാറ്റും. വ്യവസായ സ്ഥാപനങ്ങളിൽ വിവിധ വകുപ്പുകൾ നടത്തുന്ന പരിശോധനകളിൽ സുതാര്യത ഉറപ്പുവരുത്താനാണ് കേന്ദ്രീകൃത പരിശോധന സംവിധാനമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
വ്യവസായസ്ഥാപനങ്ങളിലെ കേന്ദ്രീകൃത പരിശോധന ഓഗസ്റ്റ് ഒന്നുമുതൽ
12:54 AM Jul 30, 2021 | Deepika.com