തിരുവനന്തപുരം: രാമനാട്ടുകര സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ടു കസ്റ്റംസ് മൊഴിയെടുക്കാനാരിക്കേ മരിച്ച കെ.സി. റമീസിന്റെ വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. നേരേവന്ന കാർ വലത്തോട്ടു തിരിഞ്ഞപ്പോൾ, പിന്നാലെ വേഗത്തിലെത്തിയ റമീസിന്റെ ബൈക്ക് കാറിനു പിന്നിലിടിക്കുകയായിരുന്നുവെന്നും അപകടത്തിൽ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം എത്ര പരിഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകടത്തിനിടയാക്കിയ സാഹചര്യവും ശാസ്ത്രീയ തെളിവുകളും പോലീസ് പരിശോധിച്ചപ്പോൾ ഇതിൽ ഒരു ദുരൂഹത ആരോപിക്കാൻ കഴിയില്ലെന്നും അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, അന്വേഷണം പൂർത്തിയാക്കും മുൻപു മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു. റമീസിന്റെ ബൈക്ക് കണ്ടിട്ടാണു കാർ വലത്തോട്ടു തിരിച്ചതെന്ന് അന്വേഷണമില്ലാതെ മുഖ്യമന്ത്രിക്ക് എങ്ങനെ വ്യക്തമാക്കാനാകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു.
രാമനാട്ടുകര സ്വർണക്കടത്തു കേസും കൊലപാതകവും വിഷയമല്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്. സ്വർണം തട്ടിയെടുത്ത കേസിലെ പ്രതിയായ അർജുൻ ആയങ്കിയുടെ പേരു പോലും പറയാൻ മുഖ്യമന്ത്രി മടിക്കുകയാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തിയ ശേഷമാണു പേരു പോലും പറയാത്തത്.
ഷുഹൈബ് വധക്കേസ് ഗുഢാലോചനയിൽ പങ്കുള്ള, പാർട്ടിയുമായി ബന്ധമുള്ള ആകാശ് തില്ലങ്കേരി അടക്കമുള്ള ഗുണ്ടകൾക്ക് താരപരിവേഷം ചാർത്താനാണ് സിപിഎമ്മുകാർ ശ്രമിക്കുന്നത്. ജയിലിനകത്തും പുറത്തും ക്രിമിനൽ സംഘങ്ങൾ വിലസുന്നു. ജയിലിൽ ഫോണും മദ്യവും ലഹരിവസ്തുക്കളും കൊണ്ടുപോകാമെന്ന നില വന്നത് ഈ സർക്കാരിന്റെ കാലത്താണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സ്വർണക്കടത്തുകേസിലെ റമീസിന്റെ മരണം: ദുരൂഹത തള്ളി മുഖ്യമന്ത്രി
01:32 AM Jul 29, 2021 | Deepika.com