തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരമേഖലയിലെ ഏറ്റവും പ്രധാന സ്ഥാപനമായ മിൽമ രൂപീകൃതമായതു മുതൽ ഭരണം നടത്തുന്ന കോണ്‍ഗ്രസിന് മിൽമ ഫെഡറേഷൻ ഭരണം നഷ്ടമാകുമോ എന്ന് ഇന്നറിയാം. മിൽമാ ചെയർമാനായിരുന്ന പി.എ. ബാലൻ മാസ്റ്ററുടെ നിര്യാണത്തെ ത്തുടർന്നുള്ള ഒഴിവിലേക്ക് ഇന്നാണു വോട്ടെടുപ്പ്.
എറണാകുളം, മലബാർ, തിരുവനന്തപുരം മേഖലകളിലായി 12 അംഗങ്ങൾക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഇതിൽ മലബാർ മേഖലയിലെ നാല് അംഗങ്ങളും ഇടതുപക്ഷവും എറണാകുളം മേഖലയിലെ അഞ്ച് അംഗങ്ങൾ യുഡിഎഫും തിരുവനന്തപുരത്ത് സർക്കാർ നിർദേശിച്ച മൂന്നു നോമിനികളുമായിരുന്നു ഉൾപ്പെട്ടിരുന്നത്. ബാലൻ മാസ്റ്ററുടെ നിര്യാണത്തത്തുടർന്ന് എറണാകുളം മേഖലയിലെ വോട്ടവകാശം നാലായി ചുരുങ്ങി. കൃത്യസമയത്ത് ബാലൻ മാസ്റ്ററുടെ ഒഴിവിലേക്ക് പുതിയ അംഗത്തെ നിർദേശിക്കാൻ കോണ്‍ഗ്രസിനു കഴിഞ്ഞതുമില്ല. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം നാലായി ചുരുങ്ങി.
ഇടതുപക്ഷത്തിനു മലബാർ മേഖലയിലെ നാല് അംഗങ്ങളും തിരുവനന്തപുരം മേഖലയിൽനിന്ന് സർക്കാർ നാമനിർദേശം ചെയ്ത മൂന്നു പ്രതിനിധികൾ ഉൾപ്പെടെ ഏഴുപേരും. സർക്കാർ നാമനിർദേശം ചെയ്ത മൂന്നുപേരുടെ വോട്ട് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് മിൽമ ഭരണസമിതിയംഗം അഡ്വ. ജോണി ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് മൂന്ന് അംഗങ്ങളുടെ വോട്ട് പ്രത്യേകം സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇതോടെ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും നാലു വോട്ടുകൾ വീതമാണ് ഉണ്ടാവുക. ചെയർമാൻ തെരഞ്ഞെടുപ്പ് നറുക്കെടുപ്പിൽ ഫലം പ്രവചനാതീതമായിരിക്കയാണ്. ഇന്നുച്ചയ്ക്ക് തിരുവനന്തപുരം പട്ടം ഫെഡറേഷൻ ഓഫീസിൽവച്ചാണ് വോട്ടെടുപ്പ്.
തോമസ് വർഗീസ്
മിൽമ ഫെഡറേഷൻ കോണ്‍ഗ്രസിനു നഷ്ടപ്പെടുമോ എന്ന് ഇന്നറിയാം
02:21 AM Jul 28, 2021 | Deepika.com