തിരുവനന്തപുരം: 20 കോടിയിലധികം വരുന്ന കോവിഡ് പ്രതിരോധ മരുന്നുകൾ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ കെട്ടിക്കിടക്കുന്നതായി ആക്ഷേപം. അടുത്ത മാസം 31നു കാലാവധി അവസാനിക്കുന്നതാണ് ഈ മരുന്നുകൾ. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 60,000 രൂപ ഈടാക്കുന്ന ജർമൻ സർക്കാർ ഇന്ത്യക്ക് നൽകിയ മോണോക്ലോണൽ ആന്റിബോഡി കോക്ടെയ്ൽ വാക്സിനാണ് ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നത്.
കേന്ദ്രസർക്കാർ 2,355 വയൽ (കുപ്പി) മരുന്നാണ് കേരളത്തിനു നൽകിയത്. 4,710 രോഗികൾക്ക് ഉപയോഗിക്കാവുന്ന ഈ വാക്സിൻ സംസ്ഥാനത്ത് ഇതുവരെ 800 പേർക്കു മാത്രമാണു നൽകിയത്. ഈ മരുന്ന് അലർജിക്കു കാരണമായേക്കാമെന്ന വിദഗ്ധ സമിതിയിലെ ചിലരുടെ അഭിപ്രായത്തെ തുടർന്നാണ് വാക്സിൻ നൽകേണ്ട എന്ന് സർക്കാർ തീരുമാനിച്ചത്. അതേ സമയം, സ്വകാര്യ ആശുപത്രികളിൽ ഈ വാക്സിൻ വിതരണം ഇപ്പോഴും തുടരുന്നു. ഇതുവരെയും വാക്സിൻ സ്വീകരിച്ചവർക്ക് അലർജിയോ മറ്റു പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.
കോവിഡ് പ്രതിരോധമരുന്ന് സർക്കാർ മെഡിക്കൽ കോളജുകളിൽ കെട്ടിക്കിടക്കുന്നു
02:21 AM Jul 28, 2021 | Deepika.com