തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണക്കണക്ക് കുറച്ചു കാട്ടുന്ന സർക്കാർ നടപടി നിയമനടപടിയിലേക്കു നീളുന്നു. 2020 മുതൽ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ ഔദ്യോഗികമായി സർക്കാർ പുറത്തുവിടുന്ന കണക്കുകളിൽ വ്യത്യാസം കണ്ടെത്തിയതായി പ്രതിപക്ഷം. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 16,170 പേരാണു മരിച്ചത്.
എന്നാൽ, സർക്കാരിന്റെ ഔദ്യോഗിക ഏജൻസി നൽകിയ വിവരാവകാശ രേഖ പ്രകാരം കോവിഡ് ബാധിച്ച് ഇതുവരെ 23,486 പേരാണു മരിച്ചത്. തദ്ദേശ സ്ഥാപനങ്ങളിൽനിന്നു ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ കേരള മിഷൻ നൽകിയ കണക്കുകൾ പ്രകാരം 23,486 പേർ 2020 ജനുവരി മുതൽ കഴിഞ്ഞ 13 വരെ കോവിഡ് ബാധിച്ചു മരിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് 16,170 പേരാണ് മരിച്ചത്. 7316 മരണങ്ങൾ സർക്കാർ ഒളിച്ചുവച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
കോവിഡ് മരണനിരക്ക് കുറച്ചു കാട്ടാൻ മരണങ്ങൾ ഒളിച്ചു വയ്ക്കുന്ന സർക്കാർ നടപടിക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയാണെന്നും പ്രതിപക്ഷം പറയുന്നു.
ഓരോ ജില്ലയിലും 2020 ജനുവരി മുതൽ നടന്ന കോവിഡ് മരണങ്ങളുടെ കണക്കുകളാണ് പ്രതിപക്ഷം പുറത്തുവിട്ടത്. സംസ്ഥാനത്തു നടന്ന കോവിഡ് മരണങ്ങളുടെ കണക്കുകൾ കുറച്ചു കാട്ടാൻ ശ്രമിക്കുന്നതായി നേരത്തേതന്നെ ആരോപണമുയർന്നിരുന്നു. കോവിഡ് മൂലം മരിച്ചവർക്കു തദ്ദേശസ്ഥാപനങ്ങൾ മരണ സർട്ടിഫിക്കറ്റ് നൽകുന്പോൾ കാരണം വ്യക്തമാക്കുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. കോവിഡ് മരണ നിരക്ക് കുറയ്ക്കാനുള്ള സർക്കാർ സമീപനത്തിനെതിരേ പ്രതിപക്ഷം നേരത്തേതന്നെ ശക്തമായി രംഗത്ത് എത്തിയിരുന്നു.
കോവിഡ് മരണക്കണക്കിൽ വൻ അന്തരം; സർക്കാരിനെതിരേ നിയമനടപടിക്ക് പ്രതിപക്ഷം
02:02 AM Jul 28, 2021 | Deepika.com