കൊച്ചി: പട്ടയഭൂമിയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്നു ഹൈക്കോടതിയുടെ വിമര്‍ശനം. 701 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍തന്നെ വിശദീകരിച്ചിട്ടും ഒരാളെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും പ്രതികളും സര്‍ക്കാരും തമ്മില്‍ ഒത്തുകളിക്കുകയാണെന്നു പറയേണ്ടിവരുമെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി, പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് കുറ്റപ്പെടുത്തി. ഇതുവരെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, കേസുകളില്‍ സ്വീകരിച്ച നടപടികളെന്ത്, എത്രപേരെ അറസ്റ്റ് ചെയ്തു എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തിങ്കളാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കാനും ഉത്തരവിട്ടു.
പട്ടയഭൂമിയിലെ മരം മുറിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ മറവില്‍ വന്‍തോതില്‍ മരങ്ങള്‍ മുറിച്ചു കടത്തിയ കേസുകളില്‍ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തൃശൂരിലെ പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളം നല്കിയ ഹര്‍ജിയിലാണു ഡിവിഷന് ബെഞ്ചിന്റെ രൂക്ഷവിമര്‍ശനം. പ്രതികളില്‍ ഒരാള്‍ക്കു മുന്‍കൂര്‍ ജാമ്യം ലഭിച്ചെന്ന പേരില്‍ മറ്റുള്ളവര്‍ക്കെതിരായ അറസ്റ്റ് വൈകിക്കുന്നതു ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ പുറത്തുള്ളത് തെളിവുകള്‍ നശിപ്പിക്കാനിടയാക്കില്ലേയെന്നും കോടതി ചോദിച്ചു.
വന്‍തോതില്‍ മരങ്ങള്‍ നഷ്ടമായി. ഇതൊന്നും കര്‍ഷകര്‍ വച്ചുപിടിപ്പിച്ച മരങ്ങളല്ല. വന്‍ മോഷണമാണ് നടന്നത്. എന്നിട്ടും എന്തുകൊണ്ടു പ്രതികളെ പിടികൂടുന്നില്ല? എത്ര പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണു ഹൈക്കോടതിയിലെത്തിയത്? ഇതു സര്‍ക്കാരിന്റെ നിഷ്ക്രിയത്വമാണ്. സര്‍ക്കാരെന്താണ് അലംഭാവം കാണിക്കുന്നതെന്നും ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.
സംസ്ഥാനത്തെ വിവിധ ഫോറസ്റ്റ് റേഞ്ചുകളിലായി 14.41 കോടി രൂപയുടെ മരങ്ങള്‍ മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട് 296 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും 791 ഘനമീറ്റര്‍ തടി പിടിച്ചെടുത്തെന്നും അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് എഡിജിപി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വനം കേസുകളും ക്രിമിനല്‍ കേസുകളും ഉള്‍പ്പെടെ 701 കേസുകളുണ്ടായിട്ടും ഒരുപ്രതിയെപ്പോലും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഡിവിഷന് ബെഞ്ച് വാക്കാല്‍ ചോദിച്ചു. പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെന്നും ഒരു പ്രതിക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ വിശദീകരിച്ചു. മാത്രമല്ല, കോവിഡ് സാഹചര്യവും പ്രതികളെ പിടികൂടാന്‍ തടസമായെന്ന് വ്യക്തമാക്കി.
ഇതൊരു യൂണിവേഴ്സല്‍ പ്രതിഭാസമാണോയെന്നാണ് ഈ ഘട്ടത്തില്‍ കോടതി വാക്കാല്‍ ചോദിച്ചത്.അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കെ പ്രതികളെ അറസ്റ്റ് ചെയ്ത സംഭവങ്ങള്‍ നേരത്തേ ഉണ്ടായിട്ടുണ്ടെന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇതുവരെ സ്വീകരിച്ച നടപടികള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഹര്‍ജിക്കാരന്റെ അഭിഭാഷകന് ഇതിനെ എതിര്‍ത്തു. മുദ്രവച്ച കവറില്‍ നല്കാന് എന്തു രഹസ്യമാണിതിലുള്ളതെന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ച കോടതി മുദ്രവച്ച കവറില്‍ വേണ്ട, എല്ലാം സുതാര്യമായിരിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി ഓഗസ്റ്റ് നാലിനു പരിഗണിക്കാന്‍ മാറ്റി.
മരംമുറി: സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി
02:02 AM Jul 28, 2021 | Deepika.com