കോട്ടയം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തു വരുന്നതിനു മുന്പ് അതേ മാതൃകയിൽ നിക്ഷേപകരെ വഞ്ചിച്ചു കോടികൾ തട്ടിയെടുത്ത വൻ ക്രമക്കേടാണ് വൈക്കം വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ അരങ്ങേറിയത്.
ബാങ്ക് ഭരണസമിതിയും ജീവനക്കാരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഉൾപ്പെട്ട ലോബി 40 കോടി രൂപയുടെ ക്രമക്കേട് നടത്തിയാണ് ബാങ്കിനെ തകർച്ചയിലേക്കു തള്ളിവിട്ടത്. ബാങ്ക് ഭരണ സമിതി അംഗങ്ങൾക്കും അവരുടെ ബന്ധുക്കൾക്കും ജീവനക്കാർക്കും ജീവനക്കാരുടെ ബന്ധുക്കൾക്കും അനധികൃതമായി വായ്പ നൽകി. ഈ വായ്പകളിൽ ഭൂരിഭാഗവും പലിശയോ മുതലോ അടയ്ക്കാതായതോടെയാണ് ബാങ്ക് പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയത്.
100 കോടിയിൽപരം രൂപ ആസ്തിയുണ്ടായിരുന്ന വെള്ളൂർ സർവീസ് സഹകരണ ബാങ്കിനു വൈക്കം താലൂക്കിലെ മികച്ച ബാങ്കെന്ന ഖ്യാതിയുണ്ടായിരുന്നതാണ്. 1999 മുതൽ തുടർച്ചയായി ബാങ്ക് ഭരിച്ച സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ക്രമക്കേടുമാണ് ബാങ്കിനെ ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചതെന്ന് നിക്ഷേപകർ കുറ്റപ്പെടുത്തുന്നു.
2018ൽ പുറത്തുവന്ന സഹകരണ നിയമം വകുപ്പ് 65 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിൽ ബാങ്ക് സെക്രട്ടറിയും വിവിധ കാലയളവിലെ ബാങ്ക് പ്രസിഡന്റുമാരും ഭരണസമിതി അംഗങ്ങളും ജീവനക്കാരുംകൂടി 40 കോടി രൂപയുടെ ക്രമക്കേടു നടത്തിയതായാണു കണ്ടെത്തിയത്. ബാങ്കിലെ നിക്ഷേപകർക്ക് 92.8 കോടി രൂപ തിരിച്ചു കൊടുക്കാനും വായ്പക്കാരിൽനിന്ന് 76 കോടി രൂപ തിരിച്ചുപിടിക്കാനുമുണ്ട്. 10000 രൂപ മുതൽ ഒരുകോടി രൂപ വരെ നിക്ഷേപം നടത്തിയ 1000 നിക്ഷേപകരുണ്ടെന്നാണ് നിക്ഷേപകർ പറയുന്നത്.
വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി ജീവനക്കാരും കന്പനിയിൽനിന്നും പിരിഞ്ഞവരും കർഷകരും സർക്കാർ സർവീസിൽനിന്നു പിരിഞ്ഞവരുമൊക്കെയായിരുന്നു നിക്ഷേപകർ. നിക്ഷേപകരിൽ ഭൂരിഭാഗവും 60 വയസു പിന്നിട്ടവരുമാണ്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ഭവന നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്കായി ജീവിത ചെലവുകൾ ചുരുക്കി പിടിച്ചു നിക്ഷേപിച്ചവർ പലരുമിപ്പോൾ രോഗികളായി മരുന്നു വാങ്ങുന്നതിനുപോലും മാർഗമില്ലാതെ വലയുകയാണ്.
ബാങ്കിലെ ക്രമക്കേടിനെ തുടർന്ന് സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ മുൻ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവർ ഉൾപ്പെടെ 29 പേർക്കെതിരേ നഷ്ടോത്തരവാദിത്വമാരോപിച്ചു ചാർജ് ഷീറ്റ് നൽകിയിട്ടുണ്ട്. ബാങ്കിലെ പണം നഷ്ടപ്പെട്ട നിക്ഷേപകർ 34 പേർക്കെതിരേ വൈക്കം കോടതിയിൽ ക്രിമിനൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.
സഹകരണ വകുപ്പ് ബാങ്കിന്റെ നഷ്ടം തിരിച്ചുപിടിക്കാൻ കുറ്റക്കാർക്ക് നോട്ടീസ് നൽകിയെങ്കിലും രണ്ടു വർഷമായി തുടർനടപടികൾ മന്ദഗതിയിലാണെന്ന് നിക്ഷേപകർ ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറിയെ അറസ്റ്റ് ചെയ്തിനെ തുടർന്ന് റിമാൻഡ് ചെയ്യപ്പെട്ടിരുന്നു. പ്രതികൾക്ക് ഉന്നത സ്വാധീനമുള്ളതുകൊണ്ടു വകുപ്പ് തല നടപടിയിലൂടെ നിക്ഷേപകരുടെ തുക തിരികെ ലഭിക്കുമെന്ന വിശ്വാസം നിക്ഷേപകർക്കില്ല.
വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ നടന്നത് 40 കോടിയുടെ ക്രമക്കേട്
02:02 AM Jul 28, 2021 | Deepika.com