തിരുവനന്തപുരം: തുടർഭരണത്തിന്റെ ആരവങ്ങൾക്കിടയിൽ തുടക്കത്തിലേ ഉരുണ്ടുകൂടിയ വിവാദങ്ങൾ സർക്കാരിനെയും സിപിഎമ്മിനെയും വിഷമവൃത്തത്തിലാക്കുന്നു. തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പു കേസും ഇതിനെത്തുടർന്നുണ്ടായ വിഷയങ്ങളും സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിനെ കലുഷിതമാക്കുകയാണ്. ബാങ്കിലെ തട്ടിപ്പ് അറിയാമായിരുന്നിട്ടും വിഷയം സർക്കാർ തലത്തിലും പാർട്ടി തലത്തിലും ഒളിപ്പിച്ചുവച്ചതിനു പിന്നിലെ സൂത്രധാരന്മാരെ തിരയുകയാണു സിപിഎം. കരുവന്നൂർ ബാങ്ക് കേസിനു പിന്നാലെ പാർട്ടി ഭരിക്കുന്ന മറ്റു ചില ബാങ്കുകളിലും സമാനമായ തട്ടിപ്പു വാർത്തകൾ പുറത്തുവരുന്നതു സിപിഎമ്മിനു രാഷ്ട്രീയമായി ഒട്ടും അഭികാമ്യമല്ല.
സർക്കാരിന്റെ തുടക്കത്തിൽ തന്നെ മരംമുറി വിവാദം ഏറെ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കു ഇടയാക്കിയിരുന്നു. പ്രതിപക്ഷം വിഷയം ഏറ്റെടുത്തെങ്കിലും വേണ്ടതുപോലെ ഏശിയില്ല. വനം വകുപ്പു ഭരിക്കുന്നതു സിപിഐയായിരുന്നിട്ടും വിവാദത്തിൽ അവരെ ഒറ്റപ്പെടുത്താനോ വിമർശിക്കാനോ സിപിഎം തയാറായില്ല. പ്രതിപക്ഷം മരംമുറി കേസ് രാഷ്ട്രീയമായി അത്ര പ്രാധാന്യത്തോടെ കാണുന്നില്ലെന്നു കണ്ടുകൊണ്ടാണു ഇടതുമുന്നണി പോലും ഇക്കാര്യം ഗൗരവത്തോടെ ചർച്ചയ്ക്കെടുക്കാത്തത്. പരിശോധിക്കുമെന്നൊക്കെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞെങ്കിലും ഇന്നലെവരെ അങ്ങനെയൊരു ഗൗരവത്തോടെയുള്ള ചർച്ച അവിടെയും ഉണ്ടായില്ല.
പ്രതിപക്ഷവും സിപിഎമ്മും മരംമുറി വിവാദം വിട്ടതോടെ വിഷയം ഇപ്പോൾ ഏതാണ്ട് അടഞ്ഞ അധ്യായമായി മാറിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ടുയരുന്ന പരാതികൾ വെറുമൊരു രാഷ്ട്രീയ വിവാദമായി സിപിഎമ്മിനു കാണാനാകില്ല. പാർട്ടിയുടെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിൽ വളരെ നിർണായകമായ പങ്കുവഹിക്കുന്ന മേഖലയാണു സഹകരണ പ്രസ്ഥാനം. അതുകൊണ്ടുതന്നെ വിഷയത്തെ ഗൗരവമായി കാണാൻ തന്നെയാണു പാർട്ടി തീരുമാനം.
കരുവന്നൂർ സഹകരണ ബാങ്കിലടക്കം നടന്ന സാന്പത്തിക ക്രമക്കേടുകളിൽ വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം നടത്താൻ സർക്കാരിനു സിപിഎം നിർദേശം നൽകിയിട്ടുണ്ട്. പാർട്ടി നേതൃത്വം നൽകുന്ന ഭരണസമിതികൾ ഉണ്ടെങ്കിലും സഹകരണ ബാങ്കുകളുടെ മേൽനോട്ട ചുമതല സംസ്ഥാന-ജില്ലാ നേതാക്കൾക്കു സിപിഎം നൽകിയിട്ടുണ്ട്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ ആക്ഷേപങ്ങൾ സിപിഎം ജില്ലാ നേതൃത്വത്തിന് അറിയാമായിരുന്നൂവെന്നാണു വിവരം. പലതവണ ബാങ്ക് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ജില്ലാ നേതൃത്വം ഗൗരവത്തോടെ കണ്ടില്ലെന്ന പരാതി അവിടത്തെ നേതാക്കൾ സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം സമഗ്രമായ പാർട്ടിതല അന്വേഷണം നടത്തുകയാണ്. റിപ്പോർട്ട് കിട്ടിയാലുടൻ ശക്തമായ പാർട്ടി നടപടികളും ഉണ്ടാകും. പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ സഹകരണ ബാങ്കുകളിലെ സാന്പത്തിക ക്രമക്കേടുകളും സമ്മേളനങ്ങളിലെ പ്രധാന ചർച്ചയാകും.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പാർട്ടി അച്ചടക്ക നടപടികൾ സിപിഎമ്മിൽ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴയിലെ പാർട്ടിയിൽ ഗുരുതരമായ സംഘടനാ വിഷയങ്ങളുണ്ടെന്നുള്ളതാണു സമീപകാല സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. ഇവിടെയും പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ജി.സുധാകരനടക്കമുള്ള പ്രധാന നേതാക്കൾ വിവാദങ്ങളിൽ പ്രതിസ്ഥാനത്താണ്. സമ്മേളനങ്ങൾ പ്രഖ്യാപിക്കുന്നതിനു മുന്പു കമ്മീഷൻ റിപ്പോർട്ടുകൾ ചർച്ച ചെയ്തു നടപടിയെടുക്കണം. എന്തായാലും ഭാരിച്ച പ്രവർത്തനങ്ങളാണു സിപിഎമ്മിനെ കാത്തുനിൽക്കുന്നത്.
ഇതിനിടെ എൻസിപി മന്ത്രി എ.കെ. ശശീന്ദ്രന്റെ ഫോണ് വിളി വിവാദവും സർക്കാരിനും ഇടതുമുന്നണിക്കും തലവേദന സൃഷ്ടിച്ചു. എൻസിപിയിൽ ഇതുമായി ബന്ധപ്പെട്ട് അച്ചടക്കനടപടികൾ ഉണ്ടായെങ്കിലും പീഡനകേസുമായി ബന്ധപ്പെട്ടുള്ള മന്ത്രിയുടെ ഫോണ് വിളി സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. ഐഎൻഎലിലെ ആഭ്യന്തര പ്രശ്നങ്ങളും തലവേദനയായി.
രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽതന്നെ നിരന്തരമായി ഉണ്ടാകുന്ന വിവാദങ്ങൾ സിപിഎമ്മിനെ കൂടുതൽ സമ്മർദത്തിലാക്കുകയാണ്. എല്ലാ വിവാദ വിഷയങ്ങളും ഇടതുമുന്നണി വിളിച്ചു ചർച്ച ചെയ്യുന്നതോടൊപ്പം മന്ത്രിമാർക്കു പൊതുവെ ശക്തമായ ഒരു പെരുമാറ്റച്ചട്ടം രൂപപ്പെടുത്താൻ പാർട്ടി അണിയറയിൽ സിപിഎം ഒരുക്കങ്ങൾ തുടങ്ങി.
എം.പ്രേംകുമാർ
സർക്കാരിനു മൂക്കു കയറിടും; വിവാദങ്ങളുടെ വിഷമവൃത്തത്തിൽ സിപിഎം
01:30 AM Jul 28, 2021 | Deepika.com