തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ നിയമനങ്ങളും റിക്രൂട്ട്മെന്റ് ബോർഡിന് വിടാൻ സർക്കാർ തീരുമാനിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്. ഇതുമായി ബന്ധപ്പെട്ട കരട് ബിൽ തയാറായെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാരുടെ നിയമനത്തിനായി റിട്ടയേർഡ് ജസ്റ്റീസ് അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കും. ഉത്തരവാദിത്വ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി വ്യവസായശാലകൾക്ക് സ്റ്റാർ റേറ്റിംഗ് നൽകുന്നതിനെ കുറിച്ച് ആലോചിക്കും. തൊഴിൽ നിയമങ്ങളും പാരിസ്ഥിതിക നിയമങ്ങളും ഉൾപ്പെടെ എല്ലാ നിയമങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പഞ്ചനക്ഷത്ര പദവിയാകും നൽകുക. സ്ഥാപനങ്ങൾക്ക് റേറ്റിംഗ് നൽകുന്നതിനായി സർവകലാശാലകളെ ചുമതലപ്പെടുത്തും. അല്ലെങ്കിൽ ഇതിനായി പ്രത്യേക സംവിധാനം രൂപീകരിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളുടെ കരട് മാസ്റ്റർ പ്ലാനിന് ഓഗസ്റ്റ് 15 നകം അന്തിമരൂപം നൽകാനാണ് ശ്രമിക്കുന്നത്. സംരംഭകർക്കുള്ള എല്ലാ അനുമതി പത്രങ്ങളും ഒരു കേന്ദ്രത്തിൽ നിന്ന് ലഭ്യമാകുന്ന തരത്തിൽ സോഫ്റ്റ്വെയർ അധിഷ്ഠിതമായ സംവിധാനം കൊണ്ടുവരും. ഇതുമായി ബന്ധപ്പെട്ട കരട് ബിൽ തയാറായെന്നും നടപ്പു നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ റിക്രൂട്ട്മെന്റ് ബോർഡിനു വിടും: മന്ത്രി പി. രാജീവ്
01:30 AM Jul 28, 2021 | Deepika.com