തിരുവനന്തപുരം: ഓണത്തിനു മുമ്പ് കൂടുതല്‍ വാക്സിന് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. എന്നാല്‍, തുണിക്കടകള്‍ കര്‍ശനമായ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കും. വാക്സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കടതുറക്കാനുള്ള ക്രമീകരണം ഉടമകൾ ചെയ്യണം.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണം. പ്രോട്ടോകോൾ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. നീറ്റ് പരീക്ഷയ്ക്ക് ഫോട്ടോ ആവശ്യമായതിനാല്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. വൊക്കേഷണല്‍ പരിശീലന സ്ഥാപനങ്ങള്‍ പഠിതാക്കളെ കൊണ്ട് വരാതെ തുറക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ലഭിക്കുന്ന അഞ്ചു ലക്ഷം ഡോസ് വാക്സിന് രണ്ടു ദിവസം കൊണ്ട് കൊടുത്തു തീര്‍ക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആവശ്യത്തിന് വാക്സിന് ലഭ്യമായാല്‍ പ്രതിദിനം നാലു ലക്ഷം ഡോസെങ്കിലും നല്കാന് ശ്രമിക്കും.
വാക്സിന് എടുക്കാന്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസൽറ്റ് കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്സിനേഷന് നടപടികള്‍ ഫലപ്രദമാക്കാന്‍ തദ്ദേശ സ്വയംഭരണം, ആരോഗ്യം, റവന്യു, പോലീസ് എന്നീ വകുപ്പുകള്‍ കൂട്ടായി ഇടപെടണം. വികേന്ദ്രീകൃതമായി തദ്ദേശ സ്വയംഭരണ തലത്തില്‍ വാക്സിന് കൊടുക്കുന്നതാണ് നല്ലത്. നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് വാക്സിന് നല്‍കാനാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുണിക്കടകള്‍ തുറക്കുന്നത് പരിഗണിക്കും
12:47 AM Jul 28, 2021 | Deepika.com