തിരുവനന്തപുരം: ഇടത്തേ കൈ കൊണ്ടു ഫൈൻ അടിക്കുകയും വലത്തേ കൈ കൊണ്ടു കിറ്റ് കൊടുക്കുകയുമാണു സർക്കാർ ചെയ്യുന്നതെന്നു പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തിൽ ജീവിക്കുന്നതു പോലെയല്ല പ്രതിപക്ഷ ഉപനേതാവിന്റെ പരാമർശങ്ങളെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശനം വരുന്പോൾ മുഖ്യമന്ത്രി എന്തിനാ ഇങ്ങനെ അസ്വസ്ഥനാകുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കോവിഡ് സൃഷ്ടിച്ച സാന്പത്തിക പ്രതിസന്ധിയെയും ജനജീവിതത്തിലെ പ്രതിസന്ധിയേക്കുറിച്ചുമുള്ള അടിയന്തര പ്രമേയ നോട്ടീസിന്റെ പേരിൽ സഭയിൽ ഇന്നലെ ഭരണപക്ഷവും പ്രതിപക്ഷവും മുഖാമുഖം ഏറ്റുമുട്ടി. അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ച പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയത് നിശിതവിമർശനം. വിഷയം സാന്പത്തികത്തിനുമപ്പുറത്തേക്കു പോയതു കൊണ്ടാകാം ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മറുപടിക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനും കളത്തിലിറങ്ങി. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിമർശനങ്ങളോടു മയമില്ലാതെ പ്രതികരിച്ച മുഖ്യമന്ത്രിക്കു മറുപടിയുമായി കടുത്ത വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പിന്നാലെ എത്തി.
തെരഞ്ഞെടുപ്പു കാലത്തു ജയിക്കാൻ കിറ്റ് കൊള്ളാമെങ്കിലും ഇനി അതുമാത്രം പോരെന്നാണു കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. ആർക്കും പുറത്തിറങ്ങാൻ പറ്റില്ല. പക്ഷേ അവർ നികുതി കൊടുക്കണം.ഫീസ് കൊടുക്കണം. ആരാണ് ഈ നയങ്ങൾ കൊണ്ടു വരുന്നത്? കുറേ ദിവസം അടച്ചിടും. പിന്നെ തുറക്കും. കടകളിൽ ജനം ഈച്ച പോലെ പൊതിയും. രോഗം പരക്കാൻ ഇതു ധാരാളം. ബിവറേജസ് കോർപറേഷന്റെ കാര്യത്തിൽ കൂടുതൽ സമയം അനുവദിച്ചതു പോലെ ബാക്കിയുള്ളവർക്കും കൊടുത്തു കൂടേ എന്നു കുഞ്ഞാലിക്കുട്ടി ചോദിച്ചു. ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയിൽ കൂടുതലുള്ളതു കേരളത്തിലും. എന്താണു നിങ്ങൾക്കു പറയാനുള്ളത്? കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ലോകത്തെയും രാജ്യത്തെയും ആകെ സാന്പത്തിക പ്രതിസന്ധിയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടിയത്. പരമാവധി സാന്പത്തിക സഹായം എത്തിച്ചു. കിറ്റ് കൊടുക്കുക എന്നതു ഞങ്ങളുടെ നയമാണ്. അത് ആളുകളെ പറ്റിക്കാനല്ല.
പ്രതിപക്ഷ ഉപനേതാവിന്റെ പരാമർശങ്ങൾ അത്യന്തം നിർഭാഗ്യകരം എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. സർക്കാർ സ്വീകരിച്ച നടപടികൾ കാര്യക്ഷമവും ഫലപ്രദവുമാണ്. നമ്മുടെ നിലപാടുകൾ തെറ്റാണെന്നു വിദഗ്ധർ ആരും പറഞ്ഞിട്ടില്ല. എല്ലാം അഴിച്ചു വിടാറായിട്ടില്ല. തൊഴിലുമായി ബന്ധപ്പെട്ട മേഖലകളിൽ ഇളവുകൾ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർ എഴുതി തരുന്നതു വായിക്കാതെ കുറച്ചു സാമാന്യബോധം കൂടി പ്രകടിപ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. നിങ്ങൾ ആഴ്ചയിൽ ഒരു ദിവസം കട തുറക്കും. ആറു ദിവസത്തെ ആളുകൾ ഒരുമിച്ചിറങ്ങും. രോഗം പരക്കാൻ ഇതു ധാരാളം. മുഖ്യമന്ത്രി എന്തിനിങ്ങനെ പൊട്ടിത്തെറിക്കുന്നു. അണികൾ ദൈവമായി ചിത്രീകരിക്കുന്നതു കൊണ്ട് വിമർശനത്തിന് അതീതനാണെന്നു കരുതുന്നുണ്ടോ എന്നറിയില്ല. ഏതു ദൈവമാണെങ്കിലും ചക്രവർത്തിയാണെങ്കിലും തങ്ങൾ വിമർശിക്കുമെന്നും സതീശൻ പറഞ്ഞു. സഭ നിർത്തി വച്ചുള്ള ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
വ്യവസായ, വൈദ്യുതി വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനയായിരുന്നു ഇന്നലെ ചർച്ചയ്ക്കെടുത്തത്. വ്യവസായമന്ത്രി പി. രാജീവ് ഏതോ അഭിമുഖത്തിൽ പറഞ്ഞ അഞ്ചു കാര്യങ്ങളിൽ പിടിച്ചായിരുന്നു എൽദോസ് കുന്നപ്പിള്ളിലിന്റെ പ്രസംഗം. ഈ അഞ്ചു കാര്യങ്ങൾ നടന്നാൽ മന്ത്രിക്കു താൻ പൊൻമോതിരം നൽകുമെന്നാണ് എൽദോസിന്റെ വാഗ്ദാനം. എങ്കിൽ അതു കൊടുക്കേണ്ടി വരുമെന്ന് നെ·ാറ അംഗം കെ. ബാബുവിന് ഉറപ്പാണ്. ഇത്രയേറെ പ്രവാസി പണവും ആളും അർഥവുമെല്ലാമുണ്ടായിട്ടും കേരളത്തിൽ വ്യവസായം വളരുന്നില്ലെങ്കിൽ കുറ്റം നമ്മുടേതു തന്നെയെന്നു സമ്മതിക്കേണ്ടി വരുമെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു.
വ്യാജപ്രചാരണങ്ങളിലൂടെയാണു സർക്കാർ മുന്നോട്ടു പോകുന്നതെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. വിദ്യാർഥികൾക്കു ലാപ് ടോപ് നൽകുന്ന പദ്ധതിയേക്കുറിച്ച് ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു. കേരളത്തിൽ പെട്രോ കെമിക്കൽ പാർക്കുകൾ വരുന്പോൾ ഉണ്ടാകുന്ന തൊഴിൽ സാധ്യതകൾ കണക്കിലെടുത്ത് പോളിടെക്നിക്കുകളിൽ പുതിയ കോഴ്സുകൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്ന് പി.ജെ. ജോസഫ് നിർദേശിച്ചു. പുതുതായി ആരംഭിക്കുന്ന വിവിധോദ്ദേശ്യ പാർക്കുകൾ സംസ്ഥാനത്തിനു ഗുണം ചെയ്യുമെന്നും ജോസഫ് അഭിപ്രായപ്പെട്ടു.
മറ്റെല്ലാ മേഖലകളിലും കേരള മോഡൽ ഉണ്ടായിട്ടും വ്യവസായരംഗത്ത് കേരള മോഡൽ ഇല്ലാതെ പോയത് എ്ന്തു കൊണ്ടാണെന്ന് ആത്മപരിശോധന നടത്തണമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. പാലൂട്ടി വളർത്തിയ കൈയിൽ കടിച്ചിട്ടാണ് കിറ്റെക്സ് കേരളം വിട്ടതെന്ന് എം. നൗഷാദ് പറഞ്ഞു. പ്രതിപക്ഷത്തിന് എല്ലാത്തിനും പരാതിയാണെന്നാണ് എം.എം. മണി പറയുന്നത്. കിറ്റ് കൊടുത്താൽ പരാതി. പെൻഷൻ കൊടുത്താൽ പരാതി. ഓരോ വിദ്വാ·ാർ കോടതിയിലും പോകുന്നുണ്ട്. ഈ നിലയിൽ പോയാൽ അടുത്ത തവണ ഈ 41 സീറ്റ് പോലും സ്വാഹ. പ്രതിപക്ഷത്തിന്റെ നിയമസഭയിലെ സീറ്റുകൾ സംബന്ധിച്ചായിരുന്നു മണിയുടെ പ്രവചനം.
മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫുമെല്ലാം സംഘപരിവാറിനേക്കുറിച്ച് ഒന്നും പറയാതെ രാഹുൽ ഗാന്ധിയെ വിമർശിക്കുകയാണെന്ന് പി.ടി. തോമസ് കുറ്റപ്പെടുത്തി. കേരളത്തിൽ നിന്നുള്ള എംപിയായ രാഹുൽ ഗാന്ധിയുടെ ഫോണ് ചോർത്തിയതിനേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയാറാണോ എന്നു തോമസ് ചോദിച്ചു. പി. നന്ദകുമാർ, വി. ശശി, സെബാസ്്റ്റ്യൻ കുളത്തുങ്കൽ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.പി. മോഹനൻ, നജീബ് കാന്തപുരം, കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, വാഴൂർ സോമൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ട ചർച്ചകൾ നീണ്ടു പോയതോടെ സമയനിബന്ധനയെല്ലാം തെറ്റി. ധനാഭ്യർഥനാചർച്ചയ്ക്ക് വ്യവസായ, വൈദ്യുതി മന്ത്രിമാരുടെ മറുപടിയും നീണ്ടതോടെ സമ്മേളനം വൈകുന്നേരം വരെ നീണ്ടു.
സാബു ജോണ്
ഇടത്തേ കൈ കൊണ്ടു ഫൈൻ, വലത്തേ കൈ കൊണ്ടു കിറ്റ്
12:45 AM Jul 28, 2021 | Deepika.com