തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കുന്ന ഒരു സാഹചര്യവും അനുവദിക്കാനാകില്ലെന്ന് ഐഎൻഎല്ലിനോടു സിപിഎം. ഐഎൻഎൽ മന്ത്രി അഹമ്മദ് ദേവർകോവിലിനോട് ഇങ്ങനെ പോയാൽ മന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും കഴിഞ്ഞ ദിവസം അറിയിച്ചു.
ഐഎൻഎല്ലിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ ഇടതുമുന്നണിയിൽ തുടരുന്ന കാര്യം പരിശോധിക്കേണ്ടി വരുമെന്നും സിപിഎം നേതാക്കൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഐഎൻഎല്ലിൽ അബ്ദുൾ വഹാബിന്റെയും കാസിം ഇരിക്കൂറിന്റെയും നേതൃത്വത്തിൽ രണ്ടു വിഭാഗങ്ങൾ രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ പാർട്ടി പിളരുമെന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാൽ, പാർട്ടിയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണു സിപിഎമ്മും സിപിഐയും. നേതാക്കൾ രണ്ടു ഭാഗങ്ങളായി തിരിഞ്ഞു നടത്തുന്ന പരസ്യമായ വിഴുപ്പലക്കൽ സർക്കാരിനെയും ഇടതുമുന്നണിയെയും ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണു സിപിഎമ്മും സിപിഐയും.
ഐഎൻഎൽ മന്ത്രിയെ പിൻവലിച്ചു പകരം കേരള കോണ്ഗ്രസ്-ബിയുടെ എംഎൽഎ കെ.ബി. ഗണേശ്കുമാറിനെ മന്ത്രിയാക്കാനുള്ള ആലോചനയും സിപിഎം തുടങ്ങിയിട്ടുണ്ട്. ഐഎൻഎൽ പിളർന്നാലും ഇല്ലെങ്കിലും മുന്നണിയിൽനിന്നു മാറ്റിനിർത്തണമെന്ന അഭിപ്രായവും സിപിഎം നേതാക്കൾക്കിടയിൽ ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി അഭിപ്രായമറിഞ്ഞശേഷം കൂടുതൽ നടപടികളിലേക്കു കടക്കാനാണു സിപിഎം നേതൃത്വത്തിന്റെ ആലോചന.
ഐഎൻഎല്ലിനെ പിളർത്തി ഒരുപക്ഷത്തെ ഇടതുമുന്നണിയുടെ ഭാഗമാക്കി നിർത്തുന്ന കാര്യം സിപിഎം ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ഐഎൻഎല്ലിനെ മുന്നണിയിൽ നിന്നു മാറ്റിയാലും സർക്കാരിന് ഒരു പോറലും ഏൽക്കില്ല. നിരന്തരം പ്രശ്നങ്ങളുമായി മുന്നോട്ടു പോകുന്ന പാർട്ടിയെ മുന്നണിയിൽ ചുമക്കുന്നതു ഗുണകരമല്ലെന്ന അഭിപ്രായമാണ് ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾക്കുമുള്ളത്. ഈ ആഴ്ച തന്നെ മുന്നണിയോഗം വിളിച്ചു കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള ആലോചനയും സിപിഎമ്മിൽ നടക്കുന്നുണ്ട്.
മന്ത്രിയെ മാറ്റുന്ന കാര്യവും ആലോചനയിൽ; ഐഎൻഎല്ലിനു മുന്നറിയിപ്പുമായി സിപിഎം
01:47 AM Jul 27, 2021 | Deepika.com