തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് മറയാക്കി പരസ്പരമുള്ള കേസുകൾ ഒതുക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി.
വ്യക്തമായ തെളിവുണ്ടായിട്ടും കൊടകര കുഴൽപ്പണ കേസിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കളെ സാക്ഷികളാക്കിയതു സ്വർണക്കടത്തു കേസും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസും ഒത്തു തീർപ്പാക്കുന്നതിനാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഒത്തുതീർപ്പിന്റെ ഭാഗമായാണു കോവിഡ് കാലത്ത് സന്ദർശകരെ അനുവദിക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു പിണറായി വിജയൻ ഷാൾ അണിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു.
എല്ലാ ഒത്തുതീർപ്പിനും കൂട്ടുനിന്നിട്ട് പ്രതികളാകേണ്ടവരെ സാക്ഷികളാക്കിയ പിണറായി ഇന്ദ്രജാലമാണു നിയമസഭാ തെരഞ്ഞെടുപ്പ് കോടികൾകൊണ്ട് അട്ടിമറിക്കാൻ ശ്രമിച്ച കൊടകര കുഴൽപ്പണക്കേസിൽ കണ്ടതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.പോലീസ് അന്വേഷണത്തിലൂടെ കേസിൽ ഒരു ബിജെപി നേതാവും പ്രതി ആകില്ലെന്ന് സർക്കാർ ഉറപ്പാക്കിയിരിക്കുകയാണ്. കേസ് ഇഡിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്.
പോലീസ് അന്വേഷണത്തിനൊപ്പം കേന്ദര ഏജൻസികൾ കൂടി അന്വേഷിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടപ്പോൾ, ബിജെപി നേതാക്കൾ നടത്തിയ പ്രസ്താവനയുടെ തുടർച്ചയെന്നു പറഞ്ഞ് മുഖ്യമന്ത്രി പരിഹസിക്കുകയായിരുന്നെന്ന് വാക്കൗട്ട് പ്രസംഗത്തിൽ വി.ഡി. സതീശൻ ആരോപിച്ചു. പശുവിനെക്കുറിച്ച് പറഞ്ഞാൽ മുഖ്യമന്ത്രി അതിനെ തെങ്ങിനോട് ചേർത്ത് കെട്ടും എന്നിട്ട് തെങ്ങിനെക്കുറിച്ച് സംസാരിക്കുമെന്നും സതീശൻ പരിഹസിച്ചു. കെ. സുരേന്ദ്രനെ, കുഴൽപ്പണ കേസിലെ പ്രതിയും ഹവാല ഏജന്റുമായ ധർമരാജൻ വിളിച്ചത് നേരത്തെ അറിഞ്ഞു. എന്നിട്ടും സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നു മാസത്തിനു ശേഷം മാത്രമാണ്. സുരേന്ദ്രന് രക്ഷപ്പെടാൻ അവസരം ഒരുക്കിയെന്നും സതീശൻ ആരോപിച്ചു.
കൊടകര കുഴൽപ്പണ കേസ്; ഒത്തുകളി ആരോപിച്ചു പ്രതിപക്ഷ വാക്കൗട്ട്
12:56 AM Jul 27, 2021 | Deepika.com