തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കേസിൽ ഇപ്പോൾ സാക്ഷികളായ ബിജെപി നേതാക്കൾ ഒരുപക്ഷേ പ്രതികളും ആകാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
കുഴൽപ്പണ ഇടപാടിനെക്കുറിച്ച് അറിയാവുന്നതിനാലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അടക്കമുള്ളവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ആ പണം എങ്ങനെ വന്നു എന്നു പറയുന്പോൾ, ചിലപ്പോൾ സാക്ഷികൾ പ്രതികളായി മാറിയേക്കാം. ഇതു കേസ് അന്വേഷണത്തിന്റെ സ്വാഭാവിക നടപടിക്രമം മാത്രമാണ്. കേസിൽ കെ. സുരേന്ദ്രനും 17 സംസ്ഥാന- ജില്ലാ ഭാരവാഹികളും ഉൾപ്പെടെ 250 സാക്ഷികളെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. കേസിൽ പ്രതിയായ ധർമരാജൻ ബിജെപി അനുഭാവിയും, കെ. സുരേന്ദ്രൻ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം.ഗണേഷ്, ഓഫീസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിവരുന്നയാളുമാണെന്നും വ്യക്തമായിട്ടുണ്ട്. മാത്രമല്ല, ധർമരാജൻ ഹവാല ഏജന്റായി പ്രവർത്തിച്ചു വരികയും ചെയ്യുന്നതായും വെളിവായിട്ടുണ്ട്.
ധർമരാജൻ, ധനരാജ്, ഷൈജു, ഷിജിൽ എന്നിവർ നേരിട്ടും ഹവാല ഏജന്റുമാർ മുഖേനയും 40 കോടി രൂപ കഴിഞ്ഞ മാർച്ച് അഞ്ചു മുതൽ ഏപ്രിൽ അഞ്ചു വരെ കേരളത്തിലെ പല ജില്ലകളിലുളള ബിജെപി ഭാരവാഹികൾക്ക് കൈമാറാൻ കൊണ്ടുവന്നതായി വെളിപ്പെട്ടിട്ടുണ്ടെന്നും അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയവേ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അന്വേഷണത്തിൽ കവർച്ച ചെയ്യപ്പെട്ട 3.5 കോടി കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടകയിൽ സ്വരൂപിച്ച് വച്ചിരുന്ന 17 കോടി രൂപയെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. അതിൽ 4.40 കോടി രൂപ സേലത്തു വച്ചും 3.5 കോടി കൊടകരയിൽ വച്ചും കവർച്ച ചെയ്യപ്പെട്ടു.
സംസ്ഥാന പോലീസിന് അധികാരമുള്ള കാര്യങ്ങളെ സംബന്ധിച്ച് പോലീസ് അന്വേഷിക്കും. മറ്റു കാര്യങ്ങൾ കേന്ദ്ര ഏജൻസിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിക്കും. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി കുറ്റപത്രത്തിന്റെ പകർപ്പ് സഹിതം റിപ്പോർട്ട് തയാറാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടർ (കൊച്ചി), ഇൻകം ടാക്സ് ഡയറക്ടർ (ഇൻവെസ്റ്റിഗേഷൻ, കൊച്ചി), ചീഫ് ഇലക്ടറൽ ഓഫീസർ (കേരള) എന്നിവർക്ക് സമർപ്പിക്കുന്നത്.
മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ടു ജയിലിൽ കഴിയുന്നവർക്കെതിരേ എന്തെങ്കിലും തെളിവ് ഹാജരാക്കാൻ കേന്ദ്ര ഏജൻസികൾക്ക് ആയോ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ടു മയക്കു മരുന്നു കേസിൽ ബംഗളൂരു ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിക്കെതിരേ റോജി എം. ജോണ്‍ ഉന്നയിച്ച ആരോപണങ്ങൾക്കു ബിനീഷ് കോടിയേരിയുടെ പേരെടുത്തു പറയാതെ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
സംഘടിത കുറ്റകൃത്യം തടയാനായി നിയമം
സംസ്ഥാനത്ത് "സംഘടിത കുറ്റകൃത്യം തടയല്‍’ നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്വര്‍ണക്കടത്ത് തടയല്‍ കേന്ദ്ര നിയമത്തിന്റെ ഭാഗമാണെങ്കിലും അതുമായി ബന്ധപ്പെട്ട മറ്റു കുറ്റകൃത്യങ്ങള്‍ തടയുകയാണ് പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊടകര കുഴൽപ്പണ കേസ്; സാക്ഷികളായ ബിജെപിക്കാർ പ്രതികളും ആകാമെന്നു മുഖ്യമന്ത്രി
12:56 AM Jul 27, 2021 | Deepika.com