തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ കൂട്ടനടപടി. രണ്ടു ജില്ലാ കമ്മിറ്റിയംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ മുതിർന്ന നേതാവിനെ സസ്പെൻഡ് ചെയ്തു. പ്രതികളെയും മുൻ ഭരണസമിതി പ്രസിഡന്റിനെയും പുറത്താക്കി. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയെയും നീക്കി.
സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിന്റെയും സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് തീരുമാനം.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്, കെ.ആർ. വിജയ എന്നിവരെയാണ് ഏരിയാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയത്. മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ബാങ്കിന്റെ ചുമതല കൂടിയുണ്ടായിരുന്നയാളുമായ മുതിർന്ന നേതാവ് സി.കെ. ചന്ദ്രനെ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തു.
മുൻ ഭരണസമിതിയുടെയും ഇപ്പോൾ പിരിച്ചുവിടപ്പെട്ട ഭരണസമിതിയുടെയും പ്രസിഡന്റ് കെ.കെ. ദിവാകരൻ, പ്രതിപ്പട്ടികയിലുള്ള മുൻ ബാങ്ക് സെക്രട്ടറിയും പൊറത്തിശേരി ലോക്കൽ കമ്മിറ്റിയംഗവുമായ ടി.ആർ. സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജരും കരുവന്നൂർ ലോക്കൽ കമ്മിറ്റിയംഗവുമായ ബിജു കരീം, മുൻ അക്കൗണ്ടന്റും തൊടുപറന്പ് ബ്രാഞ്ച് അംഗവുമായ സി.കെ. ജിൽസ് എന്നിവരെ പുറത്താക്കി. ബാങ്കിലെ സാന്പത്തിക തട്ടിപ്പ് മനസിലാക്കി ഇടപെടുന്നതിൽ വീഴ്ച വരുത്തിയതിനാണ് പ്രസിഡന്റ് കെ.കെ. ദിവാകരനെ പുറത്താക്കിയത്.
ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു കെ.സി. പ്രേമരാജനെയും കരുവന്നൂർ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നു പി.എസ്. വിശ്വംഭരനെയും നീക്കി. ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.ബി. ദിനേഷ്, ടി.എസ്. ബൈജു, അന്പിളി, മഹേഷ്, എൻ. നാരായണൻ എന്നിവരെയും സസ്പെൻഡ് ചെയ്തു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: നേതാക്കൾക്കെതിരേ സിപിഎം നടപടി
12:56 AM Jul 27, 2021 | Deepika.com