കുമളി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136 അടിയിലെത്തി. ഡാമിന്റെ ബലക്ഷയം സംബന്ധിച്ചു സുപ്രീംകോടതിയൽ നിലനിന്നിരുന്ന കേസിനെത്തുടർന്ന് പരമാവധി ജലനിരപ്പ് 136 അടിയാക്കിയിരുന്നു. സ്പിൽവേയുടെ ഉയരം ഡാമിൽനിന്നും 136 അടിയാണ്. 2017-ലാണ് ജലസംഭരണം 142 അടി വരെയാക്കി സുപ്രീംകോടതി ഉത്തരവിട്ടത്.
സ്പിൽവേകൾ താഴ്ത്തിയിട്ടിരിക്കുകയാണ്. സ്പിൽവേകൾ താഴ്ത്തിയിട്ടാലേ ജലനിരപ്പ് 142 അടിവരെ ഉയർത്താനാകൂ. ഡാമിലെ ജലനിരപ്പ് 142 അടിയിലെത്തിയാൽ തമിഴ്നാട് സ്പിൽവേകൾ തുറന്ന് പെരിയാറ്റിലേക്ക് വെള്ളം ഒഴുക്കിവിടും. ഇന്നലെ വൈകുന്നേരം നാലിന് ജലനിരപ്പ് 135.7 അടിയാണ്. ഇന്ന് പുലർച്ചയോടെ 136 അടി പിന്നിടുമെന്നാണു സൂചന.
ഇന്നലെ വൈകുന്നേരം സെക്കൻഡിൽ 4050 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇന്നലെ രാവിലെ ജലനിരപ്പ് 135.2 അടിയും ഒഴുകിയെത്തുന്ന വെള്ളം 4875 ഘനയടിയുമായിരുന്നു. ഇന്നലെ വൈകുന്നേരം ഏഴു പോയിന്റിന്റെ ഉയർച്ചയാണുണ്ടായത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാലാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കുറവുണ്ടായത്.
രാത്രി മഴ കനത്താൽ ജലനിരപ്പ് വേഗം ഉയരും. ജലനിരപ്പ് 136-ലും 138-ലും എത്തുന്പോൾ ജില്ലാ ഭരണകൂടത്തിന് തമിഴ്നാട് അറിയിപ്പ് നൽകും. 140, 141 അടിയിൽ ജലനിരപ്പെത്തുന്പോൾ ഓരോ മുന്നറിയിപ്പും നൽകും. അനുവദനീയമായ 142 പിന്നിടുന്പോൾ സ്പിൽവേ ഷട്ടറുകൾ ഉയർത്തി പെരിയാറ്റിലേക്ക് വെള്ളമൊഴുക്കുന്നതിന്റെ മുന്നോടിയായാണ് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകുന്നത്. ഇന്നലെ അണക്കെട്ട് പ്രദേശത്ത് 10.4 മില്ലിമീറ്ററും തേക്കടിയിൽ 10 മില്ലിമീറ്ററുമാണ് മഴ ലഭിച്ചത്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ്
01:36 AM Jul 26, 2021 | Deepika.com