തിരുവനന്തപുരം: ജനങ്ങൾ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന റവന്യു വകുപ്പിൽ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം കൃത്യമായി നടക്കാത്തതു മൂലം പൊതുജനങ്ങൾക്കും വിവിധ റാങ്ക് ലിസ്റ്റിൽപെട്ട പിഎസ്സി ഉദ്യോഗാർഥികൾക്കും ദുരിതം. ആറു മാസം സമയം ദീർഘിപ്പിച്ചു നല്കിയ പിഎസ്സിയുടെ പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കാനിരിക്കെയാണ് റവന്യു വകുപ്പിൽ സ്ഥാനക്കയറ്റം നല്കാതെ വച്ചു താമസിപ്പിക്കുന്നത്.
കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് തഹസീൽദാർ, സീനിയർ സൂപ്രണ്ട് എന്നീ വിഭാഗങ്ങളിലായി 90 തസ്തികയും ഡപ്യൂട്ടി തഹസീൽദാർമാർ, ജൂണിയർ സൂപ്രണ്ട് എന്നീ വിഭാഗത്തിലായി 322 ഉം വില്ലേജ് ഓഫീസർ, ഹെഡ് ക്ലാർക്ക്, റവന്യു ഇൻസ്പെക്ടർ എന്നീ വിഭാഗങ്ങളിലായി 280 ഓളം തസ്തികകളും നിയമനം നടത്താതെ കിടക്കുകയാണ്. ഇതിലേക്ക് നിലവിലുള്ള അർഹരായ ജീവനക്കാർക്കു സ്ഥാനക്കയറ്റം നല്കിയാൽ പ്രവേശന തസ്തികയായ എൽഡി ക്ലാർക്കിൽ ആനുപാതികമായി നിരവധി ഒഴിവുകൾ ഉണ്ടാവും. അതോടെ നിലവുള്ള പിഎസ്സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താനും കഴിയും.
റവന്യു വകുപ്പ് കൂടാതെ മറ്റു പല സുപ്രധാന വകുപ്പുകളിലും ഇതേ പോലെ സ്ഥാനക്കയറ്റം മനപ്പൂർവം വൈകിപ്പിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. 2021 മേയിൽ വിവിധ വകുപ്പുകളിൽ നിന്ന് നിരവധി ആളുകൾ വിരമിച്ചെങ്കിലും എല്ലാ തസ്തികകളിലേക്കും നിയമനം നടത്തിയിട്ടുമില്ല. ഇവയിൽ ഏറെയും സ്ഥാനക്കയറ്റം വഴി നികത്തേണ്ടതാണ്. യഥാസമയം സ്ഥാനക്കയറ്റം നല്കാത്തതുമൂലം അർഹമായ സ്ഥാനക്കയറ്റം നഷ്ടമാവുകയും പൊതുജനങ്ങൾക്ക് കൃത്യമായ സേവനം ലഭിക്കാതെ വരുകയും റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കാത്ത സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നു. സ്ഥാനക്കയറ്റം കൃത്യമായി നല്കാത്തത് നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നുള്ളവർക്ക് അവസരം നഷ്ടമാക്കുന്നതിനായുള്ള നീക്കമാണെന്ന ആക്ഷേപം ശക്തവുമാണ്.
തോമസ് വർഗീസ്
റവന്യു വകുപ്പിൽ സ്ഥാനക്കയറ്റം നടപ്പാക്കുന്നില്ല; ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകുന്നു
01:34 AM Jul 26, 2021 | Deepika.com