പാലക്കാട്: കോവിഡ് പ്രോട്ടോ കോൾ ലംഘിച്ച് സ്വകാര്യ ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരുന്നെന്നാരോപിച്ച് രമ്യ ഹരിദാസ് എംപിയെയും മുൻ എംഎൽഎ വി.ടി. ബലറാമിനെയും ചോദ്യം ചെയ്ത യുവാക്കളെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മർദിച്ചുവെന്ന് പരാതി. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ആലത്തൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു മർദനമെന്നും വധഭീഷണി മുഴക്കിയതായും പരാതിയി ലുണ്ട്. ഇന്നലെ ഉച്ചയോടെയാണു സംഭവം. സന്പൂർണ ലോക്ഡൗണ്‍ ദിനത്തിൽ കൽമണ്ഡപത്തെ സ്വകാര്യ ഹോട്ടലിൽ രമ്യ ഹരിദാസും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഭക്ഷണ വിതരണക്കാരനായ യുവാവ് എംപിയോട് കാര്യം തിരക്കി. താൻ ബിരിയാണി പാർസൽ ഓർഡർ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യ ഹരിദാസ് മറുപടി നൽകി. പാർസൽ എടുക്കേണ്ടവർ പുറത്താണ് നിൽക്കേണ്ടത്. ഞങ്ങൾ സാധാരണക്കാർ പുറത്താണ് നിൽക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരികെ ചോദിച്ചു. തുടർ ന്ന് രമ്യ ഹരിദാസ് യുവാവിനൊപ്പം പുറത്തേക്ക് നീങ്ങി. ഇതോടെ പാളയം പ്രദീപും സംഘവും പുറത്തെത്തി യുവാവിനെയും സുഹൃത്തിനെയും മർദിച്ചവെന്നാണ് പരാതി.
അതേസമയം രമ്യഹരിദാസ് എംപിയും വി.ടി. ബൽറാമും കഴിക്കാൻ കയറിയ ഹോട്ടലിനെതിരെ കസബ പോലീസ് കേസെടുത്തു. ലോക് ഡൗണ്‍ ലംഘനത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കോവിഡ് പ്രോട്ടോകോൾ ലംഘനം: രമ്യഹരിദാസ് എംപി വിവാദത്തിൽ
12:33 AM Jul 26, 2021 | Deepika.com