തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടില്ല. നിയന്ത്രണങ്ങൾ സംബന്ധിച്ച് ഇന്നലെ പുറത്തിറങ്ങിയ ഉത്തരവിൽ ഇതു വ്യക്തമാക്കിയിട്ടുണ്ട്.
എ, ബി വിഭാഗങ്ങളിലെ തദ്ദേശ സ്ഥാപന പ്രദേശങ്ങളിലെ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കന്പനികൾ, കമ്മീഷനുകൾ തുടങ്ങിയവയിൽ 50% ജീവനക്കാർക്ക് ഓഫീസിലെത്താം. സി കാറ്റഗറിയിൽ 25% ജീവനക്കാരും ഓഫീസുകളിൽ എത്തി ജോലി ചെയ്യുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ബാക്കിയുള്ള ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. ഇവരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുന്നതിനുള്ള ചുമതല അതത് ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ജില്ലാ കളക്ടർമാർക്ക് സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ബാറുകളുടെയും ബിയർ വൈൻ പാർലറുകളുടെയും പ്രവർത്തനസമയം രണ്ടു മണിക്കൂർകൂടി കൂട്ടി. നാളെ മുതൽ രാവിലെ ഒൻപത് മുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കാം. നേരത്തേ രാവിലെ 11 മുതലായിരുന്നു പ്രവർത്തനാനുമതി. ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും ആൾത്തിരക്ക് കൂടുന്നതായുള്ള എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ബാങ്കുകളുടെ പ്രവർത്തനസമയത്തിൽ മാറ്റമില്ല; ബാറുകൾ രണ്ടു മണിക്കൂർ അധികം പ്രവർത്തിക്കും
01:25 AM Jul 25, 2021 | Deepika.com