ചാത്തന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പുദിവസം കുണ്ടറയിൽ നടന്ന പെട്രോൾ ബോംബാക്രമണക്കേസ് അന്വേഷിക്കുന്ന പോലീസ് മുംബൈയിലെ ബാങ്കുകളിൽ ദല്ലാൾ നന്ദകുമാറിനുള്ള അക്കൗണ്ടുകൾ പരിശോധിക്കുന്നു. കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മുംബൈയിലുള്ളത്. നന്ദകുമാറിന്റെ അക്കൗണ്ടുകളിൽനിന്നും ആർക്കൊക്കെ പണം കൈമാറിയിട്ടുണ്ടെന്നറിയാനാണ് പരിശോധന നടത്തുന്നത്.
ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരേ, വിവാദമായ ആഴക്കടൽ മത്സ്യബന്ധന കരാർ ഉണ്ടാക്കിയ ഇഎംസിസി എന്ന അമേരിക്കൻ കമ്പിനിയുടെ മേധാവിയും മലയാളിയുമായ ഷിജു എം. വർഗീസ് മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പുദിവസം ഷിജുവിന്റെ കാറിനു നേരേ നടന്ന പെട്രോൾബോംബാക്രമണം നാടകമായിരുന്നെന്ന് പോലീസ് കണ്ടെത്തുകയും ഷിജു ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഷിജു എം. വർഗീസ് ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടിയുടെ സ്ഥാനാർഥിയായാണ് മത്സരിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ആത്മഹത്യ ചെയ്ത ട്രാൻസ്ജെൻഡർ അനന്യ കുമാരി ഉൾപ്പെടെയുള്ളവരെ ഡിഎസ്ജെപി യുടെ സ്ഥാനാർഥികളാക്കിയത് നന്ദകുമാറാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പല തവണ ചോദ്യം ചെയ്യലിന് ചാത്തന്നൂർ എസിപി ഓഫീസിൽ ഹാജരാകണമെന്ന് നന്ദകുമാറിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായില്ല.
.
നന്ദകുമാറിന്റെ മുംബൈയിലെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നു
01:25 AM Jul 25, 2021 | Deepika.com