തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് ഡിവൈഎസ്പിമാരുടെയും അസിസ്റ്റന്റ് കമ്മീഷണർമാരുടെയും നേതൃത്വത്തിൽ കോവിഡ് സബ്ഡിവിഷനുകൾ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണൽ ഓഫീസർമാർക്കായിരിക്കും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഇതു സംബന്ധിച്ച നിർദേശം എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കു കൈമാറി.
കണ്ടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണ് രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രം യാത്ര അനുവദിക്കും. ഇതിനായി പഞ്ചായത്ത്, റവന്യു അധികൃതർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹായം തേടും.
കോവിഡ് നിയന്ത്രണങ്ങൾ ഏകോപിപ്പിക്കുന്നതിന് അഡീഷണൽ എസ്പി മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ നിലവിലുള്ള ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം വിപുലീകരിക്കും. കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മൈക്ക് അനൗണ്സ്മെന്റ് നടത്താൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നടപടി സ്വീകരിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ശക്തിപ്പെടുത്തും.
ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ അകത്തേക്ക് കടക്കാനും പുറത്തേക്ക് പോകാനുമുള്ള ഒരു വഴി ഒഴികെ ബാക്കി എല്ലാ റോഡുകളും അടയ്ക്കും. ഈ മേഖലകളിൽ മൊബൈൽ പട്രോളിംഗും നടന്നുള്ള പട്രോളിംഗും ശക്തിപ്പെടുത്തും. സി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ വാഹനപരിശോധന ശക്തമാക്കും. ഹോം ക്വാറന്റൈൻ കർശനമായി നടപ്പിലാക്കാനും നിർദേശിച്ചിട്ടുണ്ട്.
അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ക്വാറന്റൈൻ സൗകര്യം ലഭ്യമാണോയെന്ന് ഡിവൈഎസ്പിമാർ നേരിട്ടു സന്ദർശിച്ച് പരിശോധിക്കും. ക്വാറന്റൈറൻ സൗകര്യം ലഭ്യമല്ലായെങ്കിൽ ജില്ലാ പോലീസ് മേധാവിമാർ അക്കാര്യം ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയെ അറിയിക്കും. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അതിഥിത്തൊഴിലാളികളെ ബോധവത്കരിക്കും. വിവാഹം, മറ്റു ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം കർശനമായി നടപ്പാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.
കോവിഡ് നിയന്ത്രണം കർശനമാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്കു നിർദേശം
01:25 AM Jul 25, 2021 | Deepika.com