കോഴിക്കോട്: സംസ്ഥാനത്ത് ട്രാന്സ്ജെന്ഡറുകള് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. മൂന്നുവര്‍ഷത്തിനിടെ അഞ്ചു ട്രാന്സ്ജെന്ഡറുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതെന്നാണ് ട്രാന്‍സ്ജെന്‍ഡറുകളുടെ സംഘടന പറയുന്നത്. എന്നാല്‍ ഇതില്‍ ഒരു കേസില്‍ പോലും പ്രതികളെ പിടികൂടാന്‍ പോലീസിനായിട്ടില്ല.
കേസുകളില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിജിപിയെ വീണ്ടും സമീപിക്കുമെന്ന് പുനര്‍ജനി കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റും ട്രാന്‍സ്ജെന്‍ഡേഴ്സ് ലീഗല്‍ സര്‍വീസ് അഥോറിറ്റി വോളണ്ടിയറുമായ കോഴിക്കോട് സ്വദേശി സിസിലി ജോർജ് ദീപികയോടു പറഞ്ഞു.
തൃശൂരിലും ആലുവയിലും തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് ട്രാന്സ്ജെന്ഡറുകള് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കോഴിക്കോട്ടു കൊല്ലപ്പെട്ട മൈസൂരു സ്വദേശിയായ ശാലുവിന്റെ കൊലപാതക കേസ് മാത്രമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. മറ്റുള്ള കേസുകളെല്ലാം ലോക്കല്‍ പോലീസ് തന്നെയാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഒരു പുരോഗതിയുമുണ്ടായിട്ടില്ല. കേസില്‍ അന്വേഷണം അനന്തമായി നീളുന്ന പശ്ചാത്തലത്തില്‍ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് ട്രാന്സ്ജെന്ഡറുകള്.
കൊച്ചി ഇടപ്പള്ളിയിലെ ട്രാന്‍സ്ജെന്‍ഡര്‍ അനന്യകുമാരി അലക്സിന്റെയും പങ്കാളി ജിജുഗിരിജ രാജിന്റെയും മരണം വീണ്ടും ചര്‍ച്ചയായി മാറിയതോടെയാണ് നീതി ലഭിക്കാത്തവര്‍ക്കായി പുനര്‍ജനി നിയമനടപടികളുമായി രംഗത്തിറങ്ങുന്നത്. കേസന്വേഷണം ശരിയായ ദിശയില്‍ നീങ്ങുന്നില്ലെങ്കില്‍ മറ്റു ഏജന്സികളെകൊണ്ട് അന്വേഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.
ട്രാന്‍സ്ജെന്‍ഡറുകളുടെ ദുരൂഹമരണം: അന്വേഷണം നിലച്ചു
12:51 AM Jul 25, 2021 | Deepika.com