പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ കോഷൻ ഡെപ്പോസിറ്റില്‍ വന്‍ തിരിമറിയെന്നു പരാതി. തന്റെ വ്യാജ ഒപ്പിട്ട് കോഷൻ ഡെപ്പോസിറ്റ് തട്ടിയതായി കാണിച്ച് പൂർവവിദ്യാർഥി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി വീണാ ജോർജ്, മന്ത്രി എം.വി. ഗോവിന്ദൻ, വിജിലന്‍സ് ഡയറക്ടർ, മെഡിക്കൽ ഡയറക്ടർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. അജിത്ത് എന്നിവർക്കു പരാതി നൽകി.
വർഷങ്ങളായി ഇത്തരത്തിൽ കോഷൻ ഡെപ്പോസിറ്റ് വ്യാജ ഒപ്പിട്ട് തട്ടുന്ന ഒരു സംഘം ഇവിടെ പ്രവർത്തിക്കുന്നതായി കാണിച്ച് പരിയാരത്തെ പൊതുപ്രവർത്തകനായ കെ.പി. മൊയ്തുവും പരാതി നൽകിയിട്ടുണ്ട്.
പിജി വിദ്യാർഥിയായിരുന്ന ഡോക്ടർ തന്റെ കോഷൻ ഡെപ്പോസിറ്റ് തിരിച്ചുകിട്ടുന്നതിനായി അപേക്ഷ നൽകിയപ്പോഴാണ് വെട്ടിപ്പ് പുറത്തായത്. കോഷൻ ഡെപ്പോസിറ്റ് നേരത്തെ കൈപ്പറ്റിയെന്നാണ് അപേക്ഷകനു ലഭിച്ച മറുപടി. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ഇത്തരത്തില്‍ വ്യാജ ഒപ്പിട്ട് നിരവധി പേരുടെ പണം തട്ടിയതായി വ്യക്തമായി. കോഷൻ ഡെപ്പോസിറ്റ് സാധാരണഗതിയില്‍ തിരികെ വാങ്ങാന്‍ കോഴ്സ് കഴിഞ്ഞിറങ്ങുന്നവർ പലരും മറക്കാറുണ്ട്.
ഒരു ബാച്ചില്‍ പ്രവേശനം നേടുന്ന 100 വിദ്യാര്‍ഥികളില്‍ 20 ശതമാനം പേര് മാത്രമെ കോഷൻ ഡെപ്പോസിറ്റ് തിരികെ വാങ്ങാറുള്ളൂ.
ഇതിന്റെ മറവിൽ ചില ജീവനക്കാരുടെ ഒത്താശയോടെ വർഷങ്ങളായി വെട്ടിപ്പ് നടന്നെന്നാണ് വിവരം. ഒരു പിജി വിദ്യാര്‍ഥിയില്‍നിന്ന് 15,000 രൂപയാണ് കോഷൻ ഡെപ്പോസിറ്റായി വാങ്ങിയിരുന്നത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് വിദ്യാർഥികളുടെ കോഷൻ ഡെപ്പോസിറ്റ് വ്യാജ ഒപ്പിട്ട് തട്ടിയതായി പരാതി
02:10 AM Jul 24, 2021 | Deepika.com