തിരുവനന്തപുരം: മുട്ടിൽ മരംമുറി സംബന്ധിച്ച് ജുഡീഷൽ അന്വേഷണം വേണമെന്ന ആവശ്യം മന്ത്രി എ.കെ. ശശീന്ദ്രൻ തള്ളിയതോടെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. മരം മുറി സംബന്ധിച്ച ചോദ്യങ്ങൾക്കു മന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷം തൃപ്തരായില്ല. വനം വിജിലൻസ് വിഭാഗം മരംമുറി കണക്കുകൾ കുറച്ചു കാണിക്കുകയാണോയെന്ന് എൽദോസ് പി. കുന്നപ്പള്ളി ചോദിച്ചു. യഥാർഥ കണക്കാണ് നൽകിയതെന്ന് മന്ത്രി മറുപടി നൽകി.
പുറത്തു നിന്നെത്തിയ മരക്കച്ചവടക്കാർ അഞ്ചു ലക്ഷം രൂപയുടെ മരം 5000 രൂപയ്ക്ക് മുറിച്ചെടുത്ത് ആദിവാസികളെ പറ്റിച്ച സംഭവത്തെ മന്ത്രി ഗൗരവം കുറച്ചു കാണിക്കുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്തുമോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സെക്രട്ടേറിയറ്റിൽ ഉൾപ്പെടെയുള്ള വനം കൊള്ളയ്ക്കു കൂട്ടു നിൽക്കുന്നവർക്കെതിരേ എന്തു നടപടിയെടുത്തുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. റവന്യു, വനം മന്ത്രിമാരും റവന്യൂ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയും ഗൂഢാലോചന നടത്തി മരംമുറിച്ച കേസിൽ ജുഡീഷൽ അന്വേഷണത്തിന് തയാറാണോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു.
ജുഡീഷൽ അന്വേഷണം നടത്തുന്ന കാര്യം ആലോചനയിൽ ഇല്ലെന്ന് മന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ച് പുറത്തിറങ്ങി.
തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്നാണ് സർക്കാരിന്റെ താലപര്യമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ മറുപടി നൽകി.
കർഷക താത്പര്യം ഹനിക്കരുത്. കർഷക താല്പര്യം ഹനിച്ചതായി ആക്ഷേപം വന്നതിനെ തുടർന്നാണ് മരംമുറിക്കാനുള്ള ഉത്തരവിറക്കിയത്. കർഷക താല്പര്യം സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് റവന്യൂ വകുപ്പാണ്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച റവന്യൂ വകുപ്പ് വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സി.ആർ, മഹേഷ്, എ.പി. അനിൽകുമാർ, കെ.ബാബു, എം. വിൻസന്റ്, റോജി എം. ജോണ് ലിന്േറാ ജോസഫ്, മുഹമ്മഹ് മുഹസിയീൻ എന്നിവരും ചോദ്യം ചോദിച്ചു.
മുട്ടിൽ മരംമുറി: ജുഡീഷൽ അന്വേഷണം ആവശ്യം നിഷേധിച്ചു; പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു
02:10 AM Jul 24, 2021 | Deepika.com