പത്തനംതിട്ട: കാട്ടുപന്നി ശല്യവുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകളൊഴിവാക്കാൻ ഇതേവരെ സ്വീകരിച്ചിട്ടുള്ള ഒരു നടപടിയും ഫലപ്രാപ്തിയുള്ളതല്ലെന്ന കേരള ഹൈക്കോടതിയുടെ പരാമർശം തങ്ങൾ ഇതേവരെ മുന്നോട്ടുവച്ച വാദങ്ങൾക്കുള്ള അംഗീകാരമെന്ന് കർഷകസംഘടനകൾ.
കാട്ടുപന്നി സംരക്ഷിത മൃഗമെന്ന പേരിൽ ഇവയെ നിർമാർജനം ചെയ്യുന്നതിലേക്ക് കേന്ദ്രാനുമതി വേണമെന്നാവശ്യപ്പെട്ട് ഇത്രയും കാലം കേരളത്തിലെ കർഷകരെ കബളിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന വനംവകുപ്പ് സ്വീകരിച്ചുവന്നിരുന്നതെന്ന് ഹൈക്കോടതിയിൽ ഈവിഷയവുമായി ബന്ധപ്പെട്ടു ഹർജി നൽകിയ കിഫയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ക്ഷുദ്രജീവി ഗണത്തിൽപെടുത്തി കാട്ടുപന്നിയെ നശിപ്പിക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് സ്വതന്ത്ര കർഷക സംഘടനയായ കിഫ ഉൾപ്പെടെ കോടതിയെ സമീപിച്ചിരുന്നത്.
കേന്ദ്ര വനനിയമത്തിന്റെ മൂന്നാം ഷെഡ്യൂളിൽ 19-ാം നന്പറിൽപെട്ട മൃഗമാണ് കാട്ടുപന്നി. ഇവയെ വനനിയമത്തിന്റെ അഞ്ചാം ഷെഡ്യൂളിൽപെടുത്തി ക്ഷുദ്രജീവിയായി പരിഗണിക്കണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുവർഷത്തിലേറെയായി സംസ്ഥാന വനംവകുപ്പ് നടപടികൾ നീക്കിയെങ്കിലും കേന്ദ്രാനുമതി ലഭിച്ചില്ല. സാങ്കേതികമായ ചില പിഴവുകൾ ഉണ്ടായെന്നാണ് വിശദീകരണം വന്നത്. കൃഷിയിടങ്ങൾക്കും മനുഷ്യജീവനും ഭീഷണി ഉയർത്തുന്ന മൃഗമെന്ന നിലയിൽ ക്ഷുദ്രജീവിയായി പരിഗണിച്ച് സംസ്ഥാന സർക്കാരിനു തന്നെ നടപടിയെടുക്കാൻ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ടെന്നിരിക്കേ അപ്രായോഗികമായ ചില നിർദേശങ്ങളും തീരുമാനങ്ങളുമാണ് ഇവയെ നശിപ്പിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചതെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടി. സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം ഉപയോഗിച്ച് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പരിഗണിച്ച് നശിപ്പിക്കാൻ കഴിയുമെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയും ഇതിന്മേൽ ഒരുമാസത്തിനുള്ള നടപടി സ്വീകരിച്ച് അറിയിക്കാൻ ആവശ്യപ്പെടുകയുമാണുണ്ടായതെന്ന് അഭിഭാഷകർ പറഞ്ഞു.
വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ നിയമത്തിലെ വകുപ്പ് 62 പ്രകാരം കാട്ടുപന്നികളെ ക്ഷുദ്രജീവി ണത്തിൽപെടുത്തണമെന്ന ആവശ്യമാണ് കർഷകർ മുന്നോട്ടുവച്ചിരിക്കുന്നത്. ലൈസൻസുള്ളവർക്കു കാട്ടുപന്നിയെ വെടിവയ്ക്കാൻ നിശ്ചിതകാലയളവിലേക്കു ബന്ധപ്പെട്ട വനപാലകരും തദ്ദേശസ്ഥാപന പ്രതിനിധികളും അടങ്ങുന്ന ജാഗ്രതാസമിതി അനുമതി നൽകുകയും വ്യവസ്ഥകൾക്കു വിധേയമായി വെടിവയ്ക്കുകയുമാണ് നിലവിൽ ചെയ്തിരുന്നത്. അപ്രായോഗികമായ നിർദേശങ്ങൾ അടങ്ങിയ ഉത്തരവ് നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകൾ കോടതിയിൽ അവതരിപ്പിച്ചതായി കിഫ ലീഗൽ സെൽ കണ്വീനർ അഡ്വ.ജോണി കെ. ജോർജ് പറഞ്ഞു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാട്ടുപന്നിയെ ക്ഷുദ്രജീവി ഗണത്തിൽപെടുത്തി നശിപ്പിക്കാനുള്ള അനുമതി നേരത്തെ നല്കിയിട്ടുള്ളതാണ്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കർഷകർക്ക് വൻ പ്രതിസന്ധിയുണ്ടാക്കുന്ന ഇവയെ നശിപ്പിക്കുന്നതിൽ ഗൗരവതരമായ വീഴ്ച സർക്കാർ ഭാഗത്തുനിന്നുണ്ടായെന്ന് കർഷക സംഘടനകൾക്കുവേണ്ടി ഹാജരായ അഡ്വ.അലക്സ് എം. സ്കറിയയും അഡ്വ. ജോസ് ജെ. ചരുവിലും പറഞ്ഞു.
കാട്ടുപന്നി ക്ഷുദ്രജീവിയാണെന്ന കർഷകവാദം ഹൈക്കോടതി അംഗീകരിച്ചതായി സംഘടനകൾ
02:10 AM Jul 24, 2021 | Deepika.com