തിരുവനന്തപുരം: തൃശൂർ കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഒരു വൃത്തികേട് കാണിച്ച് അതിന്റെ പങ്കു പറ്റുന്ന ഒരു പാർട്ടിയല്ല സിപിഎമ്മെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മറുപടിയായണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ഇത്രയും കാലം ഈ മാധ്യമരംഗത്ത് പ്രവർത്തിച്ചിട്ട് ഓരോ പാർട്ടികളുടെ യും രീതിയും സ്വഭാവവും മനസിലാക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണെന്നും സിപിഎമ്മിനോട് വിരോധമുണ്ടാകാം എന്നാൽ അത് ഈ രീതിയിൽ പ്രകടിപ്പിക്കുകയല്ല വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ കാലഘട്ടത്തിലും സമൂഹത്തിലുണ്ടാകുന്ന വീഴ്ച്ചകൾക്കും തെറ്റുകൾക്കും വ്യതിയാനങ്ങൾക്കുമെതിരേ പ്രതികരിച്ച പാർട്ടിയാണ് സിപിഎം. ലക്ഷക്കണക്കിന് ആളുകൾ പിന്താങ്ങുന്ന പാർട്ടി. ആ കൂട്ടത്തിൽ ഏതെങ്കിലും ചിലർ തെറ്റു കാണിച്ചാൽ ആ തെറ്റ് മൂടിവയ്ക്കുന്ന ഒരു സംസ്കാരം സിപിഎമ്മിനില്ല. പാർട്ടിയിൽ ഏത് സ്ഥാനം വഹിച്ചാലും പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടത്തിയാൽ പാർട്ടി കൃത്യമായ മാനദണ്ഡം വെച്ച് ആ വ്യക്തിക്കെതിരേ കർശനമായ നടപടി എടുക്കാറുണ്ട്. കരുവന്നൂർ ബാങ്കിലുണ്ടായത് വളരെ തെറ്റായ കാര്യമാണ്. ആ കാര്യങ്ങൾ ഗൗരവമായി തന്നെയാണ് സർക്കാർ കണക്കിലെടുത്തത്. അന്വേഷണം നടക്കുകയാണ്. കുറ്റവാളികൾ ആരായാലും സംരക്ഷിക്കുന്ന നിലപാടല്ല സർക്കാർ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചിലർ തെറ്റു ചെയ്താൽ അത് മൂടിവയ്ക്കുന്ന പാർട്ടിയല്ല സിപിഎം: മുഖ്യമന്ത്രി
02:10 AM Jul 24, 2021 | Deepika.com