തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയായ തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും തട്ടിപ്പ് മൂടിവച്ച ജില്ലാ സെക്രട്ടറിമാർ അടക്കമുള്ളവർക്കെതിരേ നടപടി ആവശ്യപ്പെട്ടും പ്രതിപക്ഷം നിയസഭ ബഹിഷ്കരിച്ചു.
സഹകരണ വകുപ്പു നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ 104.37 കോടി രൂപയുടെ തട്ടിപ്പു കണ്ടെത്തിയതായി സഹകരണ മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു. ക്രൈംബ്രാഞ്ച് തൃശൂർ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുന്നു. വ്യവസ്ഥകൾക്കു വിരുദ്ധമായി വായ്പ നൽകി. കന്പ്യൂട്ടറിൽ തിരുത്തലുകൾ കണ്ടെത്തി, പരിധിക്കു പുറത്തുള്ള അറ്റാച്ച് ചെയ്തു വീണ്ടും വീണ്ടും വായ്പ നൽകി. അറ്റാച്ച് ചെയ്യുന്ന ഭൂമിയുടെയും ആധാരത്തിന്റെയും കാര്യത്തിൽ ഗുരുതര ക്രമക്കേടുകൾ നടത്തി തുടങ്ങിയ ഒൻപത് ഗുരുതര കുറ്റകൃത്യങ്ങൾ കണ്ടെത്തി. ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ടു. മാനേജർ അടക്കം തട്ടിപ്പിൽ പങ്കുള്ള ഏഴു ജീവനക്കാരെ സസ്പെപൻഡ് ചെയ്തു. ശാഖകളിൽ മാത്രമല്ല, ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സൂപ്പർ മാർക്കറ്റുകളിലും തട്ടിപ്പു കണ്ടെത്തിയതായും മന്ത്രി അറിയിച്ചു. 2014 മുതൽ 20 വരെയുള്ള കാര്യങ്ങളാണു പരിശോധിച്ചത്.
സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണു ബാങ്കിൽ തട്ടിപ്പു നടത്തിയതെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയ ഷാഫി പറന്പിൽ ആരോപിച്ചു. ഒരു രൂപയുടെ വായ്പ എടുക്കാത്തവർ പോലും 100 കോടി വരെ തിരിച്ചടയ്ക്കേണ്ട സ്ഥിതി വന്നു.
തട്ടിപ്പു വിവരങ്ങളെല്ലാം സിപിഎം പൂഴ്ത്തിവച്ചു. 300 കോടിയോളം രൂപയുടെ തട്ടിപ്പാണു നടന്നത്. രണ്ടര പഞ്ചായത്ത് അധികാരപരിധിയിലുള്ള സ്ഥാപനം തിരുവനന്തപുരം മുതൽ വയനാട് വരെ വായ്പ നൽകിയതായും ഷാഫി ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; പ്രതിപക്ഷം സഭ വിട്ടു
12:59 AM Jul 24, 2021 | Deepika.com