തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ് നടത്തി സമ്പാദിച്ച കോടികളിൽ നല്ലൊരു ഭാഗവും തേക്കടിയിലെ ആഡംബര റിസോർട്ട് നിർമാണത്തിനു ചെലവഴിച്ചതായി സൂചന. മുൻ ബ്രാഞ്ച് മാനേജർ ബിജു മുഖാന്തിരം തേക്കടിയിൽ റിസോർട്ട് നിർമിക്കാനാണ് കോടികൾ ശേഖരിച്ചിരുന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ഇതിനു തെളിവായി തേക്കടിയിൽ ഒരുങ്ങുന്ന റിസോർട്ടിന്റെ ബ്രോഷറും പാർട്ടി പുറത്തുവിട്ടു.
ബാങ്കിലെ വായ്പാ തട്ടിപ്പിലൂടെ ലഭിച്ച പണം ഇതിനു പിന്നിൽ കളിച്ചവരെല്ലാം തേക്കടി റിസോർട്ട് നിർമാണത്തിനു മുടക്കിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കോടികളുടെ തട്ടിപ്പു നടത്തിയ പണം എവിടെയാണിപ്പോഴുള്ളത്, എവിടെ നിക്ഷേപിച്ചു തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് തേക്കടി റിസോർട്ട് നിർമാണമെന്നു ക്രൈംബ്രാഞ്ചും കരുതുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ബാങ്കിൽ ഒരു കോടിക്കു മുകളിൽ ഇടപാടു നടത്തുന്നവരോടു റിസോർട്ടിന്റെ ഷെയറെടുക്കാൻ ബാങ്ക് ഉദ്യോഗസ്ഥരിൽ ചിലർ നിർബന്ധിച്ചിരുന്നതായും പലരെയും ഇത്തരത്തിൽ ഓഹരി ഉടമകളാക്കിയെന്നുമുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇവർക്കു റിസോർട്ടിന്റെ ഷെയർ സർട്ടിഫിക്കറ്റും നൽകിയിരുന്നു. റിസോർട്ടിന്റെ ബ്രോഷറിൽ ബിജുവിന്റെ പേരും ഉണ്ട്. ക്രൈംബ്രാഞ്ച് ഇതേക്കുറിച്ച് അന്വേഷിക്കും. തേക്കടിയിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
കേരളത്തിന്റെ ഇതര ഭാഗങ്ങളിൽനിന്ന് ആളുകൾ ഈ റിസോർട്ടിൽ ഓഹരി ഉടമകളായിട്ടുണ്ടോ എന്നതും പരിശോധിക്കും. റിസോർട്ട് നിർമാണത്തിനു ചെലവഴിച്ച തുകയുടെ സ്രോതസ് വെളിപ്പെടുത്താൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്യും.
ബാങ്കിൽ നടന്ന വായ്പാതട്ടിപ്പിലൂടെ സ്വരൂപിച്ച കോടികൾ മുൻ ബ്രാഞ്ച് മാനേജർ ബിജുവിന്റെയും ബാങ്കിനു കീഴിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ ബിജോയിയുടെയും നേതൃത്വത്തിൽ തേക്കടിയിലെ റിസോർട്ട് നിർമാണത്തിനുവേണ്ടി ഉപയോഗിച്ചു എന്നാണ് ബിജെപിയുടെ ആരോപണം.
എട്ട് ഏക്കറിൽ ഒരുങ്ങുന്ന തേക്കി എന്ന ഫൈവ് സ്റ്റാർ റിസോർട്ടിന്റെ ബ്രോഷറാണ് ബിജെപി ഇതിനു തെളിവായി കാണിക്കുന്നത്. ബിജുവും ബിജോയിയും റിസോർട്ടിന്റെ പ്രമോട്ടർമാരാണെന്നു ബ്രോഷറിലുണ്ട്. റിസോർട്ടിന്റെ നിർമാണം സംബന്ധിച്ച് അന്വേഷണം അവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബിജെപി വ്യക്തമാക്കി.
വായ്പകൾ നൽകിയത് കമ്മീഷൻ വ്യവസ്ഥയിലെന്നു ബിജെപി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ വൻകിട വായ്പകൾ നൽകിയിരുന്നതു കമ്മീഷൻ വ്യവസ്ഥയിലെന്ന ആരോപണവുമായി ബിജെപി. ഓരോ വായ്പയ്ക്കും പത്തു ശതമാനം കമ്മീഷൻ ഈടാക്കിയെന്നു ബിജെപി ആരോപിച്ചു.
വൻകിട വായ്പകൾ എടുത്തുനൽകാൻ ബാങ്കിനകത്തും പുറത്തും ഇടനിലക്കാരുണ്ടായിരുന്നു. വലിയ തുകകൾ വായ്പ ആവശ്യമുള്ളവരെ സമീപിച്ച് അവരുമായി ധാരണയിലെത്തും. അനുവദിക്കാൻ കഴിയുന്നതിലും വലിയ തുക വായ്പയായി സാധ്യമാക്കിക്കൊടുക്കുന്നതിനു പകരം നിശ്ചിത തുക ഇടനിലക്കാരന് വായ്പയിൽനിന്നു നൽകണമെന്നു വ്യവസ്ഥ വയ്ക്കും.
ഈടു നൽകാൻ ഇല്ലാത്തവർക്കുപോലും വ്യാജരേഖ ചമച്ച് മുൻ മാനേജരും സംഘവും കോടികൾ വായ്പയായി നൽകിയെന്നു ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ആരോപിച്ചു. ബാങ്കിൽനിന്ന് ബിനാമി പേരിൽ സിപിഎം നേതാക്കൾ പണം തട്ടിയെടുത്തതായും പാർട്ടിയുടെ മുതിർന്ന നേതാക്കൾ അറിഞ്ഞാണ് തട്ടിപ്പെന്നും ബിജെപി ആരോപിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; കോടികളൊഴുകിയതു തേക്കടിയിലേക്ക്?
12:59 AM Jul 24, 2021 | Deepika.com