കൊല്ലം: നാലാം ക്ലാസ് തുല്യതാപരീക്ഷ പാസായി വാര്‍ത്തകളില്‍ ഇടംപിടിച്ച കൊല്ലം തൃക്കരുവ പ്രാക്കുളം നമ്മാളിയഴികത്ത് തെക്കതിൽ ഭാഗീരഥി അമ്മ (107) അന്തരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി അഞ്ചാലുംമൂട് പ്രാക്കുളത്തെ വസതിയിലായിരുന്നു അന്ത്യം.
സംസ്ഥാന സാക്ഷരതാ മിഷന്റെ നാലാതരം തുല്യതാ പരീക്ഷയെഴുതിയാണ് ഭാഗീരഥി അമ്മ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തുല്യതാ പരീക്ഷയില്‍ 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടി. ജീവിത സാഹചര്യങ്ങള്‍ നിമിത്തം ഭഗീരഥിയമ്മയ്ക്ക് ഔപചാരിക വിദ്യാഭ്യാസം മൂന്നാം ക്ലാസില്‍ അവസാനിപ്പിക്കേണ്ടിവന്നു. പിന്നീട് 1990ലെ സന്പൂര്‍ണ സാക്ഷരതാ പദ്ധതിയിലൂടെയാണ് മുറിഞ്ഞുപോയ അക്ഷരബന്ധം വീണ്ടും വിളക്കിച്ചേര്‍ത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കീ ബാതില് ഭാഗീരഥി അമ്മയെ അഭിനന്ദിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നാരീശക്തി പുരസ്കാരം നല്കി ഭാഗീരഥി അമ്മയെ ആദരിക്കുകയും ചെയ്തു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടത്തി.
പരേതനായ രാഘവൻപിള്ളയാണ് ഭർത്താവ്. മക്കൾ: പത്മാക്ഷി അമ്മ, തുളസീധരൻ പിള്ള, സോമനാഥൻ പിള്ള, അമ്മിണി അമ്മ, തങ്കമണി പിള്ള, പരേതയായ കൃഷ്ണമ്മ. മരുമക്കൾ: വിജയലക്ഷ്മി അമ്മ, മണിയമ്മ, ശ്രീധരൻ പിള്ള, പരേതരായ ബാലകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള, ആനന്ദൻ പിള്ള.
അക്ഷരമുത്തശി ഭാഗീരഥി അമ്മ ഓർമയായി
12:59 AM Jul 24, 2021 | Deepika.com