തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാതട്ടിപ്പാണു വിഷയം. നാട്ടുകാരുടെ പണമെടുത്തു കൊള്ളയടിക്കാൻ ഇതെന്നാ പാർട്ടി കാര്യമാണോ എന്നാണു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. പാർട്ടിയുടെ കാര്യത്തിൽ സഹകരണമന്ത്രി വി.എൻ. വാസവനു സംശയമില്ല. നിലവാരമുള്ള പാർട്ടി, നിലപാടുകളുള്ള പാർട്ടി എന്നാണു മന്ത്രിയുടെ ഉത്തരം.
പക്ഷേ അടിയന്തരപ്രമേയത്തിന്റെ വിഷയം സഹകരണ ബാങ്കിലെ സാന്പത്തിക തട്ടിപ്പിന്റേതാണ്. അതിന്റെ നിലവാരത്തിൽ ഇരുകൂട്ടരും തമ്മിൽ യോജിക്കുന്നില്ല. 104 കോടിയുടെ തട്ടിപ്പെന്നാണു മന്ത്രിയുടെ കണക്ക്. പ്രതിപക്ഷത്തിന്റെ കണക്കിൽ അതിന്റെ പല മടങ്ങുകൾ വരും തട്ടിയെടുത്ത തുക. സഹകരണ ബാങ്ക് ഭരിക്കുന്നത് ഇടതുപക്ഷമാണെങ്കിൽ പോലും അഴിമതിയോടു വിട്ടുവീഴ്ചയില്ലാത്ത സർക്കാരാണ് ഭരിക്കുന്നതെന്നു പ്രതിപക്ഷത്തിനും അറിയാമെന്നാണു മന്ത്രിയുടെ വിശ്വാസം. പക്ഷേ മന്ത്രി അതു പറഞ്ഞപ്പോൾ പ്രതിപക്ഷത്തു ചിരി പടർന്നു. പി.ടി. തോമസിനെ നോക്കി മന്ത്രി പറഞ്ഞു. ചിരിക്കേണ്ട, പിടീ.
മൂന്നു വർഷം മുന്പ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തു വന്നതാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറയുന്നു. പാർട്ടി കമ്മീഷൻ അന്വേഷിച്ചതുമാണ്. എന്നിട്ടും പാർട്ടി നേതൃത്വം എല്ലാം ഒതുക്കി വച്ചു. അതിനു ശേഷവും 100 കോടിയുടെ തട്ടിപ്പു നടന്നു. സമയത്തു പോലീസിൽ അറിയിച്ചിരുന്നെങ്കിൽ അതുണ്ടാകുമായിരുന്നില്ല.
ബാങ്കിൽ ക്രമക്കേടു നടന്നു എന്ന കാര്യത്തിൽ മന്ത്രിക്കും സംശയമില്ല. എന്നാൽ അറിഞ്ഞ മാത്രയിൽ സർക്കാർ നടപടികളെടുത്തു എന്നാണു മന്ത്രിയുടെ വിശദീകരണം. കുറ്റവാളികൾ രക്ഷപ്പെടില്ല എന്ന ഉറപ്പുമുണ്ട്. ഈ വിഷയം പറഞ്ഞു സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണെങ്കിൽ കോണ്ഗ്രസ് ഭരിക്കുന്ന ബാങ്കുകളിൽ നടന്ന തട്ടിപ്പിനെക്കുറിച്ചു വിശദീകരിക്കാനും മന്ത്രി തയാറാണ്.
ഷാഫി പറന്പിലാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ചത്. കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയത്. ബിനാമി പേരിൽ നിരവധി പേർക്കു കോടികളുടെ വായ്പ അനുവദിച്ചു. 50 ലക്ഷം രൂപയുടെ 52 വായ്പകൾ സംഘടിപ്പിച്ചവർ വരെയുണ്ട്. രണ്ടര പഞ്ചായത്തിൽ മാത്രം പ്രവർത്തന പരിധിയുള്ള ബാങ്കിൽ നിന്ന് തിരുവനന്തപുരം പേട്ട മുതൽ വയനാട് വരെയുള്ളവർക്കു വായ്പ അനുവദിച്ചു. പാവപ്പെട്ട ഓട്ടോറിക്ഷക്കാരുടെയും തൊഴിലാളികളുടെയും പേരിൽ അവർ അറിയാതെ വായ്പയെടുത്തു. സിപിഎം നേതൃത്വം നേരത്തേ അറിഞ്ഞ തട്ടിപ്പാണിതെന്നാണ് ഷാഫിയുടെ ആരോപണം.
ഏതായാലും സർക്കാരിന്റെ വിശദീകരണത്തോടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷം വാക്കൗട്ട് നടത്തി പ്രതിഷേധം പ്രകടിപ്പിച്ചു. അതിനപ്പുറം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നിയമസഭയ്ക്കുള്ളിൽ സർക്കാരിനോ ഭരണപക്ഷത്തിനോ തലവേദനയാക്കി മാറ്റാൻ പ്രതിപക്ഷത്തിനു കഴിഞ്ഞോ എന്നു സംശയം.
രാവിലെ ചോദ്യോത്തരവേളയിൽ മരംമുറി വിവാദത്തിൽ പ്രതിപക്ഷ വാക്കൗട്ട് നടന്നു. ജുഡീഷൽ അന്വേഷണം എന്ന ആവശ്യം വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിരാകരിച്ചതിനെ തുടർന്നായിരുന്നു വാക്കൗട്ട്. എൽദോസ് പി. കുന്നപ്പിള്ളിലും പി.കെ. കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും വി.ഡി. സതീശനുമെല്ലാം ഈ വിഷയത്തിൽ ചോദ്യങ്ങളുമായി എഴുന്നേറ്റു. പ്രതിപക്ഷത്തിന്റെ മുനവച്ചുള്ള ചോദ്യത്തിന് അതേ രൂപത്തിൽ മന്ത്രി മറുപടി നൽകി. ചോദ്യത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് സ്പീക്കർ എം.ബി. രാജേഷിന് അഭ്യർഥിക്കേണ്ടി വന്നു. റവന്യു, വനം മന്ത്രിമാരും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ഗൂഢാലോചന നടത്തിയ സംഭവത്തിൽ ഇവരെ പ്രതിചേർത്ത് ജുഡീഷൽ അന്വേഷണം നടത്തുമോ എന്നു രമേശ് ചെന്നിത്തല ചോദിച്ചപ്പോൾ അങ്ങനെയൊരു ആലോചനയില്ല എന്നു മന്ത്രി പറഞ്ഞതോടെയാണ് പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രഖ്യാപിച്ച് ഇറങ്ങിപ്പോയത്.
പതിനഞ്ചാം നിയമസഭയുടെ ആദ്യ അനൗദ്യോഗിക ദിനമായിരുന്നു ഇന്നലെ. നാലു സ്വകാര്യ ബില്ലുകളാണ് സഭയുടെ പരിഗണനയിൽ വന്നത്. പി.എസ്. സുപാൽ അവതരിപ്പിച്ച കേരള സംസ്ഥാന വാതിൽപ്പടി സേവനരംഗത്തു ജോലി ചെയ്യുന്നവർക്കുള്ള ക്ഷേമനിധി ബിൽ ഓണ്ലൈൻ വിപണന രംഗത്തു ജോലി ചെയ്യുന്നവർക്കു വേണ്ടിയായിരുന്നു. കോർപറേറ്റ്വത്കരണത്തെ ശക്തമായി എതിർക്കുന്നയാളാണ് സിപിഐക്കാരനായ പി.എസ്. സുപാൽ എങ്കിലും യാഥാർഥ്യങ്ങളെ അംഗീകരിക്കാതിരിക്കാനാകില്ലല്ലോ എന്നാണ് അദ്ദേഹവും പറയുന്നത്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഓണ്ലൈൻ വ്യാപാരം ഇവിടെയുണ്ടാകും. പണ്ടു കാലത്ത് നെയ്ത്തുശാലകളിൽ നിന്നുള്ള സാരിയും പുതപ്പുമെല്ലാം വീടുവീടാന്തരം കയറിയിറങ്ങി വിറ്റിരുന്നതിനെ ഇപ്പോഴത്തെ ഓണ്ലൈൻ വ്യാപാരത്തിന്റെ ആദിരൂപമായി കണ്ട് ഇ.കെ. വിജയൻ ഇതിനൊരു പഴമയുടെ ടച്ച് കൊടുത്തു. സുപാലിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമില്ലെങ്കിലും ഇങ്ങനെയൊരു ക്ഷേമനിധിയുടെ ആവശ്യമില്ലെന്നാണ് സർക്കാരിനു വേണ്ടി മറുപടി പറഞ്ഞ മന്ത്രി സജി ചെറിയാന്റെ നിലപാട്.
ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനുള്ള അഥോറിറ്റി രൂപീകരണ ബില്ലുമായി എത്തിയ പി.ടി. തോമസ് പറഞ്ഞുവന്ന് കടന്പ്രയാർ മലിനീകരണത്തിലും കിറ്റക്സിലുമെത്തി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് എന്നും ഉറച്ച നിലപാടെടുക്കുന്ന തന്നെ ജനപ്രതിനിധികളെങ്കിലും പിന്തുണയ്ക്കണം എന്നൊരു അഭ്യർഥനയും പി.ടി. തോമസ് നടത്തി. വരുംതലമുറകൾക്കായാണു താൻ പോരാടുന്നതെന്നും തോമസ് വ്യക്തമാക്കി. ശുദ്ധജലം എല്ലാവർക്കും ലഭിക്കേണ്ടതാണെന്ന കാര്യത്തിൽ സംശയമില്ലെങ്കിലും അതിനു പ്രത്യേക അഥോറിറ്റി പണച്ചെലവുള്ള ഏർപ്പാടാണെന്നാണു മന്ത്രി കെ. രാധാകൃഷ്ണന്റെ പക്ഷം. നിലവിലുള്ള സംവിധാനങ്ങളിലൂടെ ശുദ്ധജലം എത്തിച്ചാൽ മതിയെന്നു പറഞ്ഞ മന്ത്രി ബില്ലിനോടു യോജിച്ചില്ല.
ക്രിമിനൽ കേസിലെ സാക്ഷികൾക്കു സംരക്ഷണവും സുരക്ഷയും നൽകുന്ന ബില്ലുമായാണ് അനൂപ് ജേക്കബ് വന്നത്. സുപ്രീംകോടതി മാർഗനിർദേശ പ്രകാരം അതിനുള്ള സംവിധാനം നിലവിലുള്ളതിനാൽ പ്രത്യേക ബില്ലിന്റെ ആവശ്യമില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ നിലപാട്. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്തുന്നതു വരെയുള്ള സംവിധാനമാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നതെന്ന് അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ നിയമനിർമാണം നടത്തിയെന്നും അനൂപ് ജേക്കബ് പറഞ്ഞു.
സാക്ഷികൾക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞു വന്നപ്പോൾ കെ.കെ. രമ സ്വന്തം അനുഭവം വിവരിച്ചു. തന്റെ ഭർത്താവായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ 52 സാക്ഷികൾ കൂറുമാറിയതായി രമ ചൂണ്ടിക്കാട്ടി. ഇങ്ങനെ കൂറുമാറുന്ന സാക്ഷികളെ ശിക്ഷിക്കാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ടാകണമെന്നു രമ ആവശ്യപ്പെട്ടു. ഭീഷണി മൂലമാകാം ഇവർ കൂറുമാറിയതെന്നായിരുന്നു അനൂപിന്റെ നിരീക്ഷണം.
അതിഥി തൊഴിലാളികൾക്കു ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്നതിനായുള്ള ബില്ലായിരുന്നു എൽദോസ് പി. കുന്നപ്പിള്ളിൽ അവതരിപ്പിച്ചത്. അതിഥി തൊഴിലാളികളുടെ സംഭാവനകൾ വിശദീകരിച്ചു വന്നപ്പോൾ, പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളും അതിഥി തൊഴിലാളികളായിരുന്നു എന്ന് എൽദോസ് പറഞ്ഞു. അതു തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലുമുള്ള മത്സ്യത്തൊഴിലാളികളായിരുന്നു എന്ന തിരുത്തുമായി പി.പി. ചിത്തരഞ്ജൻ എഴുന്നേറ്റു. ഇക്കാര്യത്തിൽ തർക്കിക്കാൻ എൽദോസ് മെനക്കെട്ടില്ല. അങ്ങനെയെങ്കിൽ അങ്ങനെ എന്ന നിലപാട്. ഏതായാലും എൽദോസിന്റെ ബില്ലിനും അംഗീകാരം നൽകാൻ സർക്കാർ തയാറല്ല. അവർക്ക് നിരവധിയായ ആനുകൂല്യങ്ങൾ ഇപ്പോൾ തന്നെ നൽകുന്നുണ്ടെന്നും അതിനുള്ള സംവിധാനങ്ങൾ ഉണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. എല്ലാ ബില്ലുകളും തുടർചർച്ചയ്ക്കായി മാറ്റി വച്ചു.
സാബു ജോണ്
കരുവന്നൂരിലെ നിലവാരവും നിലപാടുകളും
12:59 AM Jul 24, 2021 | Deepika.com