തിരുവനന്തപുരം: കുണ്ടറയിലെ പീഡനപരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച വനം മന്ത്രി എ.കെ. ശശീന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണെന്നാരോപിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി. ശശീന്ദ്രൻ വിഷയം സഭാ നടപടികൾ നിർത്തിവച്ചു ചർച്ചചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷത്തുനിന്നു പി.സി. വിഷ്ണുനാഥാണു നോട്ടീസ് നൽകിയത്. എന്നാൽ, മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തരപ്രമേയത്തിനു സ്പീക്കർ അനുമതി നിഷേധിച്ചു.
സ്ത്രീപീഡന പരാതിയിൽ ഇടപെട്ട് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഒരു പെണ്കുട്ടി പരാതി നൽകി 22 ദിവസം എഫ്ഐആർ പോലും ഇടാതെ മന്ത്രിയുടെ ഇടപെടലിൽ പരാതി പോലീസ് ഫ്രീസറിൽ വച്ചു. പരാതി നൽകിയ പെണ്കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച് മന്ത്രി സംസാരിച്ചതു കേരളം മുഴുവൻ കേട്ടതാണ്. സ്ത്രീപീഡനമാണെന്ന് അറിയാതെയാണ് വിഷയത്തിൽ ഇടപെട്ടതെന്ന മന്ത്രിയുടെ വിശദീകരണം അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകുമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാർട്ടി നേതാവിനെതിരേ മകൾ നൽകിയ കേസ് നല്ല രീതിയിൽ തീർക്കണമെന്നാണു മന്ത്രി പിതാവിനോട് ഫോണിൽ ആവശ്യപ്പെട്ടത്. സ്ത്രീ പീഡനത്തിന്റെ പരിധിയിൽ വരുന്നൊരു കേസ് എങ്ങനെയാണ് നല്ലരീതിയിൽ തീർക്കാനാകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും നേർക്കുണ്ടാവുന്ന അതിക്രമം വർധിക്കുന്പോൾ, സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാന ഗവർണർ തന്നെ സത്യഗ്രഹം നടത്തുന്പോഴാണ് വനം മന്ത്രിയുടെ നേതൃത്വത്തിൽ പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തുന്നതെന്നു അടിയന്തരപ്രമേയ നോട്ടീസ് നല്കിയ പി.സി. വിഷ്ണുനാഥ് പറഞ്ഞു.
കുണ്ടറയിലെ പരാതിക്കാരിയുടെ പിതാവ് എൻസിപി നേതാവും ആരോപണവിധേയനായ പത്മാകരൻ എൻസിപി പ്രവർത്തകനുമാണെന്നും പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കം എന്ന നിലയിലാണ് എൻസിപി നേതാവുകൂടിയായ മന്ത്രി അന്വേഷിച്ചതെന്നും മന്ത്രിതന്നെ പൊതു സമൂഹത്തിനു മുന്നിൽ വ്യക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ വാക്കൗട്ട്
12:43 AM Jul 23, 2021 | Deepika.com