തിരുവനന്തപുരം: കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വായ്പാ തിരിച്ചടവുകൾക്കും ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും മൊറോട്ടോറിയം കാലയളവിലെ പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്നും സംസ്ഥാനം കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.
ചികിത്സാ ക്രൗഡ് ഫണ്ടിംഗിൽ നയരൂപീകരണം
ചികിത്സയ്ക്കായുള്ള ക്രൗഡ് ഫണ്ടിംഗ് വഴിയെത്തുന്ന പണം അർഹരായവർക്ക് ലഭ്യമാക്കാൻ സമഗ്രമായ നയരൂപീകരണം നടത്താൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. മാണി സി. കാപ്പൻ, പി.ജെ. ജോസഫ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ക്ഷേമ പെൻഷനുകൾക്ക് മതിയായ കേന്ദ്ര വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ഗാർഹിക തൊഴിലാളി പെൻഷൻ, 50 വയസുകഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവയ്ക്ക് കേന്ദ്രവിഹിതം ലഭിക്കുന്നില്ല.
സംസ്ഥാനത്ത് 5046421 സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ ഉള്ളതിൽ 688329 ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് കേന്ദ്രവിഹിതം ലഭിക്കുന്നത്. ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ 704217 ആണ്. ഇവർക്ക് യാതൊരു കേന്ദ്രസഹായവും ലഭ്യമല്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 34504.19 കോടി രൂപ സാമൂഹ്യ ക്ഷേമ പെൻഷൻ ഇനത്തിൽ ചെലവഴിച്ചിട്ടുണ്ട്. പി.എസ്. സുപാൽ, ജി.എസ്. ജയലാൽ, സി.കെ. ആശ, വി.ആർ. സുനിൽകുമാർ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്.
എച്ച്എൻഎൽ ഭൂമി റബർ അധിഷ്ഠിത വ്യവസായത്തിന്
എച്ച്എൻഎൽ ഭൂമിയിൽ ഒരുഭാഗം റബർ അധിഷ്ഠിത വ്യവസായത്തിന് ഉപയോഗിക്കുമെന്ന് മന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചു. വ്യവസായങ്ങൾക്ക് റാങ്കിംഗ് നൽകുന്ന കേന്ദ്ര സർക്കാർ രീതി സുതാര്യമല്ല.
കേന്ദ്രം പറഞ്ഞ പരിഷ്കാരങ്ങൾ നടപ്പാക്കിയ കേരളം 28-ാം സ്ഥാനത്താണ്. അതേസമയം ഒരു പരിഷ്കാരവും നടപ്പാക്കാത്ത ലക്ഷദ്വീപ് രാജ്യത്ത് ആറാം സ്ഥാനത്ത് എത്തിയതായി അദ്ദേഹം പറഞ്ഞു.
നീതി ആയോഗിന്റെ ഈസ് ഓഫ് ഡൂയിംഗ് റാങ്കിംഗിൽ പത്താംസ്ഥാനത്തേക്ക് എത്തുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാനം നടത്തുന്നതായും കെ.പി.എ.മജീദിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
ആന്പല്ലൂർ ഇലക്ട്രോണിക്സ് പാർക്കിന്റെ ഭൂമി തണ്ണീർത്തട നിയമപരിധിയിൽ ആണെന്ന് പരാതി ഉള്ളതിനാൽ പരിശോധന നടത്തുമെന്ന് അനൂപ് ജേക്കബിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം ലഭിക്കുന്നതിന് ജിഎസ്ടി കൗണ്സിലിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമം നടത്തുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പി.പി. മമ്മിക്കുട്ടിയുടെ ചോദ്യത്തിന് മറുപടി നൽകി.
കേരളം വൈദ്യുത വിതരണമേഖലയുടെ സ്വകാര്യവത്കരണം ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
സ്വകാര്യ കന്പനികൾക്ക് രാജ്യത്തെവിടെയും വൈദ്യുതി വിതരണം ചെയ്യാമെന്ന വ്യവസ്ഥ വൈദ്യുത മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും സബ്സിഡി ഒഴിവാക്കണമെന്ന നിബന്ധന സബ്സിഡി ആനുകൂല്യം ലഭിക്കുന്നവർക്ക് വൈദ്യുതി നിഷേധിക്കുന്ന സ്ഥിതിയിൽ എത്തിക്കുമെന്നും കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എൻ.കെ. അക്ബർ, കെ.എം. ഷംസീർ, എം. വിജിൻ, എം.എസ്. അനിൽകുമാർ എന്നിവരുടെ ചേദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
കോവിഡ്: പ്രവാസികളുടെ പ്രതിസന്ധി പ്രധാനമന്ത്രിയെ നേരിട്ടറിയിച്ചു
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടർന്നു വിദേശരാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രധാനമന്ത്രിയുടേയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ടി. ജലീലിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കോവിഡ്-19 മഹാമാരി ലോകമെന്പാടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജിസിസി രാജ്യങ്ങൾ പ്രഖ്യാപിച്ച യാത്രാവിലക്ക് മൂലം പ്രവാസി മലയാളികൾക്ക് ആശങ്കാജനകമായ സാഹചര്യമുണ്ട്. എയർപോർട്ടുകളിൽ സൗജന്യ കോവിഡ് ടെസ്റ്റ്, ക്വാറന്റൈൻ സംവിധാനം എന്നിവ സജ്ജമാക്കുവാനും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനും ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തുകൾ അയച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങൾ കോവിഡ് വാക്സിനേഷൻ സംബന്ധിച്ച മാനദണ്ഡത്തിൽ നിലനിൽക്കുന്ന ആശങ്കകൾക്കും ആശയകുഴപ്പത്തിനും പരിഹാരമായി മടങ്ങിപ്പോകേണ്ട പ്രവാസികൾക്ക് വാക്സിനേഷന് മുൻഗണന നൽകി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ വിദേശത്തു നിന്നും വന്നശേഷം മടങ്ങിപ്പോകേണ്ടവർ, വിദ്യാർഥികൾ, തൊഴിലിനായും സന്ദർശനത്തിനായും പോകേണ്ടവർ എന്നിവരിൽ കോവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുവാദം നിഷേധിക്കപ്പെട്ട സാഹചര്യമുണ്ട്. ആദ്യ ഡോസ് വിദേശത്തു നിന്നും സ്വീകരിച്ച് നാട്ടിലെത്തിയവർക്ക് ചില വാക്സിനുകൾ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ രണ്ടാം ഡോസ് എടുക്കാൻ കഴിയാതെ മടക്കയാത്ര മുടങ്ങിയ സാഹചര്യവുമുണ്ട്. ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുവാൻ സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര-വിദേശകാര്യ മന്ത്രാലയത്തിന് കത്തയയ്ക്കുകയും അതാത് രാജ്യങ്ങളിലെ എംബസികളുമായി ആശയവിനിമയം നടത്തി പരിഹാരം കണ്ടെത്തുന്നതിന് ശ്രമം നടത്തിവരികയും ചെയ്യുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
വായ്പാ മോറട്ടോറിയം നടപ്പാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു: മന്ത്രി ബാലഗോപാൽ
01:38 AM Jul 23, 2021 | Deepika.com