കുണ്ടറ: സ്ത്രീപീഡന ശ്രമം ആരോപിച്ച് എൻസിപി നേതാവ് പത്മാകരന്റെ പേരിൽ പരാതി നൽകിയ യുവതിയുടെ പെരുമ്പുഴയിലെ വീട്ടിലെത്തി പോലീസ് മൊഴിയെടുത്തു. തന്നെ എൻസിപി നേതാവ് കൈക്ക് കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് ജൂൺ 28ന് കുണ്ടറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും മൊഴിയെടുക്കുകയോ കേസ് ചാർജ് ചെയ്യുകയോ ഉണ്ടായില്ല.
ജൂലൈ 20നാണ് കേസെടുത്തതും തുടർന്ന് എഫ്ഐആർ ഇട്ടതും. പോലീസ് സ്റ്റേഷനിൽ പരാതി നൽകി രണ്ടുദിവസത്തിനുശേഷം പരാതിക്കാരിയെയും പിതാവിനെയും കുണ്ടറ പോലീസ് സ്റ്റേഷനിൽ മൊഴിയെടുക്കാൻ വിളിച്ചുവരുത്തി മണിക്കൂറുകളോളം സ്റ്റേഷന് പുറത്ത് നിർത്തി പറഞ്ഞു വിടുകയായിരുന്നു എന്ന് പരാതിക്കാരി ആരോപിക്കുന്നു.
കഴിഞ്ഞദിവസം പരാതിക്കാരിയുടെ വീട്ടിലെത്തി എൻസിപി അന്വേഷണസംഘം കാര്യങ്ങൾ അന്വേഷിച്ചു. യുവതിയുടെ പിതാവും ആരോപണ വിധേയനും എൻസിപി നേതാക്കന്മാരാണ്. വനം മന്ത്രി എ കെ ശശീന്ദ്രൻ പരാതി സംബന്ധിച്ച് സ്വന്തം ഫോണിൽ കേസ് ഒത്തു തീരണം എന്ന് ആവശ്യപ്പെട്ടത് സ്ത്രീസുരക്ഷയ്ക്ക് എതിരാണെന്ന് പിതാവ് അന്വേഷണസംഘത്തോട് പറഞ്ഞു.
യുവതി ഗവർണർക്ക് പരാതി നൽകും. കുണ്ടറ പോലീസ് പരാതിയിന്മേൽ നടപടി സ്വീകരിക്കാൻ കാലതാമസം വരുത്തിയത് സംസ്ഥാന പോലീസ് മേധാവിയും അന്വേഷിക്കും.
കുണ്ടറ സ്ത്രീപീഡന ശ്രമം: പരാതിക്കാരിയുടെ മൊഴിയെടുത്തു
12:13 AM Jul 23, 2021 | Deepika.com