തിരുവനന്തപുരം: സ്ത്രീപീഡന കേസ് ഒതുക്കാൻ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ മന്ത്രിയായി നിയമസഭയിലുണ്ടാകരുതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പു നൽകിയതു ബുധനാഴ്ചയാണ്. ഇന്നലെ സഭയിൽ എന്തൊക്കെയോ സംഭവിക്കും എന്നു ഭരണപക്ഷത്തുള്ളവർ പോലും പ്രതീക്ഷിച്ചു. പ്രതിപക്ഷത്തെ നേരിടാം എന്ന മുഖ്യമന്ത്രിയുടെ ചങ്കുറപ്പിലായിരുന്നു ഭരണപക്ഷത്തിന്റെ പ്രതീക്ഷ.
എന്നാൽ, സഭയിൽ കാര്യമായൊന്നും സംഭവിച്ചില്ല. പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടു വന്നു. മന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. പ്രതിപക്ഷം വാക്കൗട്ട് നടത്തി. അതോടെ എല്ലാം ശുഭം. മന്ത്രി എ.കെ. ശശീന്ദ്രന് ആശ്വസിക്കാം. ആ വിഷയം നിയമസഭയിലെങ്കിലും കെട്ടടങ്ങി.
സഭ സ്തംഭിപ്പിച്ചുള്ള പ്രതിഷേധം വേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട്. അതോടെ മുഖ്യമന്ത്രിക്കും ഭരണപക്ഷത്തിനും കാര്യങ്ങൾ എളുപ്പമായി.
പാർട്ടിക്കാർ തമ്മിലുള്ള തർക്കമെന്ന നിലയിലാണ് മന്ത്രി ഇടപെട്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. മന്ത്രിയുടെ ടെലിഫോണ് സംഭാഷണത്തിന്റെ ഭാഗങ്ങൾ ഉദ്ധരിച്ചു കൊണ്ട് അങ്ങനെയല്ല എന്ന് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ച പി.സി. വിഷ്ണുനാഥ് വാദിച്ചെങ്കിലും മുഖ്യമന്ത്രിക്കു മനംമാറ്റമുണ്ടായില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് വൈകിയതിൽ മാത്രമാണു മുഖ്യമന്ത്രിക്കു ചെറിയ പിശകു തോന്നിയത്. അതേക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ടത്രെ.
സ്ത്രീസുരക്ഷയ്ക്കു വേണ്ടി ഗവർണർക്ക് ഉപവാസം നടത്തേണ്ടി വന്ന കാര്യം ഓർമിപ്പിച്ചു കൊണ്ടാണു പി.സി. വിഷ്ണുനാഥ് പ്രസംഗം തുടങ്ങിയത്. പരാതിയെ ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കിയെന്നു വിഷ്ണുനാഥ് ആരോപിച്ചു. ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മന്ത്രി ആ കസേരയിലിരിക്കുന്നതു ശരിയല്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.
പരാതി നൽകി ഇരുപത്തി രണ്ടു ദിവസം കഴിഞ്ഞാണ് പോലീസ് എഫ്ഐആർ ഇടുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മന്ത്രി രാജിവയ്ക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടെങ്കിലും വാക്കൗട്ട് പ്രഖ്യാപിച്ച് പ്രതിഷേധം അവിടെ അവസാനിപ്പിച്ചു.
സന്പൂർണ ബജറ്റ് സമ്മേളനത്തിൽ വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകളാണ് ഈ സമ്മേളനത്തിൽ ചർച്ച ചെയ്തു പാസാക്കുന്നത്. ആദ്യദിവസം സംസ്ഥാന ഭരണത്തലവന്മാർ, നീതിന്യായ നിർവഹണം തുടങ്ങിയ ധനാഭ്യർഥനകളിലായിരുന്നു ചർച്ച. പൊതുവിഷയങ്ങളായിരുന്നു ചർച്ചയിൽ പങ്കെടുത്തവർ ഉന്നയിച്ചത്.
കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്്ണൻ ഒന്നാം പിണറായി സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ടു നിരത്തുകയായിരുന്നു. ക്രിയാത്മക സഹകരണം എന്ന പ്രതിപക്ഷ വാഗ്ദാനത്തിൽ അദ്ദേഹത്തിനു തെല്ലും വിശ്വാസമില്ല. അതുകൊണ്ടു സർക്കാരിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന ഭയപ്പാടുമില്ല. വിവാദങ്ങൾക്കു തിരികൊളുത്തുന്ന പതിവു പരിപാടിയിൽ നിന്നു പ്രതിപക്ഷം ഇപ്പോഴും പിൻവാങ്ങിയിട്ടില്ലെന്നാണ് രാമകൃഷ്ണൻ പറയുന്നത്.
കഴിഞ്ഞയാഴ്ച കേരളം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട രണ്ടു കാര്യങ്ങളാണു ഡോ. മാത്യു കുഴൽനാടൻ സഭയിൽ പറഞ്ഞത്. ഒന്ന്, കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും മോശപ്പെട്ട സംസ്ഥാനമെന്ന വാർത്തകൾ. എന്നിട്ടും മികച്ച കോവിഡ് മാനേജ്മെന്റ് എന്നു പറഞ്ഞു നടക്കുന്നതിലാണ് കുഴൽനാടന് അദ്ഭുതം. പുതിയ രോഗികളുടെ കണക്കെടുത്താലും ടിപിആർ നോക്കിയാലും കേരളമാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും മോശം. രണ്ടാമത്തെ പ്രധാന സംഭവം നിയമസഭയിലെ കൈയാങ്കളി കേസിൽ സുപ്രീംകോടതിയിൽ പോയി നാണം കെട്ട കാര്യം. നീതിന്യായ നിർവഹണത്തിനായി പണം വോട്ടിട്ടു പാസാക്കുന്നത് കേരളത്തിന്റെ മുഖത്ത് അടിവാങ്ങിക്കാനാണോ എന്നായിരുന്നു കുഴൽനാടന്റെ ചോദ്യം.
സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്നു പറഞ്ഞ് പിണറായി വിജയൻ അധികാരത്തിലേറി അഞ്ചു വർഷവും രണ്ടു മാസവും കഴിഞ്ഞപ്പോൾ സ്ത്രീസുരക്ഷയ്ക്കായി സംസ്ഥാന ഗവർണർക്ക് ഉപവാസമിരിക്കേണ്ടി വന്നില്ലേ എന്നായിരുന്നു പി.കെ. ബഷീറിന്റെ ചോദ്യം. കോവിഡിൽ കേരളം നന്പർ വണ് എന്നു മുഖ്യമന്ത്രിയും മറ്റും പറയുന്നതു ബഷീറും ശരിവയ്ക്കുന്നു. രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിലായാലും ടിപിആറിന്റെ കാര്യത്തിലായാലും കേരളം ഇപ്പോൾ ഇന്ത്യയിൽ ഒന്നാമതാണ്. മുസ്ലിമുകളുടെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഓർമിപ്പിച്ച ബഷീർ വികാരഭരിതനായാണ് മറുപടി പറഞ്ഞത്. അട്ടിപ്പേറവകാശം ലീഗിനു തന്നെ എന്നു ബഷീർ ഉറപ്പിച്ചു പറഞ്ഞു.
ചർച്ചയ്ക്കിടെ സഭയിൽ ഒരു കേരള കോണ്ഗ്രസ് തർക്കവും അരങ്ങേറി. തുടർച്ചയായി രേഖകൾ തിരുത്തുന്ന സർക്കാർ ആണിതെന്നു പറഞ്ഞ മോൻസ് ജോസഫ്, സുപ്രീംകോടതിയിൽ കെ.എം. മാണി അഴിമതിക്കാരനാണെന്നു സർക്കാർ പറഞ്ഞു എന്നു ചൂണ്ടിക്കാട്ടിയതോടെ വിയോജിപ്പുമായി കേരള കോണ്ഗ്രസ്- എമ്മിലെ ഡോ. എൻ. ജയരാജ് എഴുന്നേറ്റു. അങ്ങനെ പറഞ്ഞിട്ടില്ലെന്നായി ജയരാജ്. കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നും ഉമ്മൻ ചാണ്ടി അവതരിപ്പിക്കട്ടേ എന്നുമാണ് അന്നത്തെ പ്രതിപക്ഷം പറഞ്ഞത്. നമ്മൾ ഒരുമിച്ചല്ലേ ജയരാജേ മാണി സാറിനെ ബജറ്റ് അവതരിപ്പിക്കുന്നതിനായി നിയമസഭയിലേക്കു കൊണ്ടു വന്നത്. അപ്പോഴല്ലേ അവർ നിയമസഭ തല്ലിപ്പൊളിച്ചത്. ഇതോടെ കേരള കോണ്ഗ്രസിലെ മറ്റ് അംഗങ്ങളും പ്രതിഷേധവുമായി എഴുന്നേറ്റെങ്കിലും മോൻസ് മറ്റു വിഷയങ്ങളിലേക്കു കടന്നതോടെ പ്രതിഷേധം ശമിച്ചു.
ഗാന്ധി വധത്തെ ന്യായീകരിച്ച് സംഘപരിവാർ അനുകൂലി ടെലിവിഷൻ ചാനലിൽ സംസാരിച്ചപ്പോൾ അതേ ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് മൗനം പാലിച്ചിരുന്നു എന്ന് ഐ.ബി. സതീഷ് പറഞ്ഞപ്പോൾ, ഇങ്ങനെയൊരു സംഭവത്തേക്കുറിച്ച് തനിക്കറിയില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. പറഞ്ഞതു തിരുത്താനോ തുടരാനോ തയാറാകാതെ സതീഷ് മറ്റു വിഷയങ്ങളിലേക്കു കടന്നു. സതീശനാകട്ടെ ആകെ അന്പരപ്പിലായി. എഫ്ഐആറിൽ പേരുള്ള ഒരുപാടു പേരുടെ മുഖങ്ങൾ അപ്പുറത്തു കാണുന്നുണ്ടെന്നായിരുന്നു ശശീന്ദ്രൻ വിഷയത്തിനുള്ള മറുപടിയായി സതീഷ് പറഞ്ഞത്. എം.എം. മണിയാകട്ടെ ഒരു പടികൂടി കടന്ന് ആ മുഖങ്ങളുടെ ഉടമകളുടെ പേരുകളും പറഞ്ഞു. അതിനിടെ ഇടുക്കിയിലെ ഭൂപ്രശ്നത്തിന്റെ പേരിൽ എം.എം. മണിയും മാത്യു കുഴൽനാടനും തമ്മിൽ കൊന്പു കോർത്തു. മൂന്നാറിൽ മാത്രം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചിച്ചപ്പോൾ അതിനെതിരേ കേസ് കൊടുത്തു കേരളം മുഴുവൻ നിയന്ത്രങ്ങൾ വേണമെന്ന വിധി വാങ്ങിയ ആളാണു കുഴൽനാടനെന്നു മണി പറഞ്ഞു. അവിടെ നിന്നു വോട്ടു വാങ്ങി ജയിച്ചു വ്ന്നിട്ട് അവിടെ മാത്രം നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിച്ചു എന്നു പറയുന്നത് എന്തു മര്യാദകേടാണെന്നായിരുന്നു കുഴൽനാടന്റെ ചോദ്യം. ഒരു പ്രദേശത്തു മാത്രമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ എങ്ങനെ കഴിയും. താൻ പോയി വാദിച്ചതു കൊണ്ടു മാത്രം വിധി ലഭിക്കില്ലെന്നും കുഴൽനാടൻ മണിയോടു പറഞ്ഞു.
കോവിഡ് കാലഘട്ടത്തിൽ കേരളം ഭരിക്കുന്നത് എൽഡിഎഫ് അല്ലായിരുന്നെങ്കിൽ കേരള ശവപ്പറന്പാകുമായിരുന്നു എന്നു പറഞ്ഞാണ് മുൻമന്ത്രി കൂടിയായ ഇ. ചന്ദ്രശേഖരൻ കോവിഡ് കെടുതികളുടെ പേരിലുള്ള കുറ്റപ്പെടുത്തലുകളിൽ നിന്നു സർക്കാരിനെ രക്ഷിക്കാൻ ശ്രമിച്ചത്.
ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ ലീഗിന്റെ നിലപാട് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സമുദായങ്ങൾ തമ്മിൽ അകൽച്ചയുണ്ടാക്കിയതിനു സർക്കാരും ഇടതുപക്ഷവുമാണു കാരണക്കാർ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ യുഡിഎഫിനു യാതൊരു അവ്യക്തതയോ ആശയക്കുഴപ്പമോ ഇല്ലെന്ന് വി.ഡി. സതീശനും പറഞ്ഞു.
കോവിഡ് വിഷയത്തിൽ കേരളം മുന്നിൽ തന്നെയെന്നു സ്ഥാപിക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചത്. വാക്സിനേഷനിലും കേരളം മുന്നിലാണെന്നു കണക്കുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
സാബു ജോണ്
ശശീന്ദ്രൻ കുറ്റവിമുക്തൻ; പോലീസ് നിരീക്ഷണത്തിൽ
12:05 AM Jul 23, 2021 | Deepika.com