കണ്ണൂർ: സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്നത് 104 ചെറുകിട ജലവൈദ്യുത പദ്ധതികൾ. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ആരംഭിച്ചാൽ പ്രതിവർഷം 784.6 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. 2019-20 സാമ്പത്തികവർഷത്തിൽ 19,961 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഇതര സംസ്ഥാനങ്ങളിൽനിന്നു വാങ്ങിയത്. അതായത് 8,680 കോടി രൂപയുടെ വൈദ്യുതി.
ചെറുകിട വൈദ്യുത പദ്ധതികൾ പരിസ്ഥിതി ആഘാതം ഏൽപ്പിക്കുന്നില്ല. തടയണ മാത്രം മതി ഇത്തരം പദ്ധതികൾക്ക്. ഇതിനിടയിലാണ് 400 ഏക്കർ വനം നശിപ്പിച്ചുള്ള വെറും 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ പറ്റുന്ന അതിരപ്പള്ളി പദ്ധതിയുടെ പിന്നാലെ സർക്കാർ നടക്കുന്നത്. പല ചെറുകിട വൈദ്യുത പദ്ധതികളും ആരംഭിച്ചിട്ട് 28 വർഷമായി.
ഇടുക്കി ജില്ലയിൽ 21 പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ മാങ്കുളത്തും പമ്പയാറിലും തൊട്ടിയാറിലും 40 മെഗാവാട്ട് വീതം വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. മറ്റൊരു പദ്ധതിയായ പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമിൽ 60 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം.
കണ്ണൂരിൽ മുടങ്ങിക്കിടക്കുന്നത് 19 പദ്ധതികളാണ്. ഇതിൽ പഴശി സാഗർ പദ്ധതിയിൽ 15 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. കേരളത്തിലെ തന്നെ ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയായ വഞ്ചിയം പദ്ധതി ആരംഭിച്ചിട്ട് 28 വർഷമായിട്ടും പൂർത്തിയാക്കിയിട്ടില്ല. കോഴിക്കോട് ജില്ലയിൽ 14 പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ചാലിപ്പുഴയിൽ 90 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന പദ്ധതിയും മുടങ്ങിക്കിടക്കുകയാണ്.
എറണാകുളം (നാല്), കാസർഗോഡ് (അഞ്ച്), കൊല്ലം (നാല്), കോട്ടയം (ഏഴ്), മലപ്പുറം (ഒന്ന്), പാലക്കാട് (13), പത്തനംതിട്ട (ഏഴ്), തിരുവനന്തപുരം (രണ്ട്), തൃശൂർ (നാല്), വയനാട് (മൂന്ന്) എന്നിങ്ങനെയാണ് മുടങ്ങിയ ചെറുകിട വൈദ്യുത പദ്ധതികൾ.
റെനീഷ് മാത്യു
മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ 104
01:06 AM Jul 22, 2021 | Deepika.com