കെസിബിസി
മനുഷ്യാവകാശപ്രവര്‍ത്തകനും പാവപ്പെട്ടവരുടെ പക്ഷംചേര്‍ന്നു പ്രവര്‍ത്തിച്ച സാമൂഹിക ക്ഷേമപ്രവര്‍ത്തകനുമായ ഈശോസഭാ വൈദികന് ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി കേരള കത്തോലിക്ക മെത്രാന് സമിതി. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടിയായിരുന്നു അവസാന നാളുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ഭീകരവിരുദ്ധനിയമമനുസരിച്ചു തടവിലാക്കപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമിക്കു സ്വാഭാവിക നീതിപോലും നിഷേധിക്കപ്പെട്ടുവെന്നു വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ജയില്‍വാസത്തിനിടയില്‍ ആരോഗ്യനില തീര്‍ത്തും മോശമായതിനെത്തുടര്‍ന്നു കോടതി ഇടപെട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അനേകര്‍ തീവ്രദുഃഖത്തിലാണ്. അദ്ദേഹത്തിന്റെ സേവനം സ്വീകരിച്ച അനേകായിരങ്ങളുടെയും ഈശോസഭാ സമൂഹത്തിന്റെയും വേദനയില്‍ കേരള കത്തോലിക്കാ മെത്രാന് സമിതി പങ്കുചേരുന്നു. ഫാ. സ്റ്റാന്‍ സ്വാമിക്കു നിത്യശാന്തി നേര്‍ന്നു പ്രാര്‍ഥിക്കുന്നതായും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ബിഷപ് ഡോ. ജോസഫ് കരിയില്‍
ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനകോടികള്‍ക്ക് വികസനവും നീതിയും തേടിയുള്ള യാത്രയായിരുന്നു ഫാ സ്റ്റാന്‍ സ്വാമിയുടെ ജീവിതമെന്നു കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ അനുസ്മരിച്ചു. വാര്‍ധക്യത്തിന്റെ അവശതയിലും രോഗം അതികഠിനമായി ആക്രമിച്ചപ്പോള്പോലും ഫാ. സ്റ്റാന്‍ സാമിക്ക് നീതി ലഭ്യമാക്കാന്‍ കഴിഞ്ഞില്ല എന്നത് ഖേദകരമാണെന്നും ബിഷപ് കരിയില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ
ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ആളുകൾക്കുവേണ്ടി ജീവിതകാലം മുഴുവൻ പോരാടിയ ഒരാൾക്ക് കസ്റ്റഡിയിൽ മരിക്കേണ്ടിവന്നു എന്നത് ന്യായീകരിക്കാനാകില്ല. നീതിയുടെ അത്തരം ചതിക്കുഴികൾക്ക് നമ്മുടെ ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സ്പീക്കർ എം.ബി.രാജേഷ്
ആദിവാസികളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ പോരാളിയായിരുന്നു ഫാ.സ്റ്റാൻ സ്വാമിയെന്നു നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ഈ പോരാട്ടത്തിൽ ധാതുസന്പത്തും പ്രകൃതിവിഭവങ്ങളും കൊള്ളയടിക്കുന്ന മൂലധന ശക്തികളായിരുന്നു എതിർപക്ഷത്ത്. അതിനാൽ ഇവരുടെ കണ്ണിലെ കരടായിരുന്നു എന്നും സ്റ്റാൻ സ്വാമിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഞ്ച് പതിറ്റാണ്ടിലേറെ ആദിവാസികൾക്കും പിന്നാക്കവിഭാഗക്കാർക്കുമായി ജീവിതം സമർപ്പിച്ച വൈദികനും സാമൂഹിക പ്രവർത്തകനുമായിരുന്നു സ്റ്റാൻ സ്വാമി. യുഎപിഎ ചുമത്തി ബിജെപി സർക്കാർ ജയിലിൽ അടച്ച ഈ വന്ദ്യവയോധികൻ ചെയ്ത കുറ്റം എന്താണ്? കണ്ണിൽ ചോരയില്ലാത്ത നടപടികളുടെ ഇരയാണ് സ്വാമി. ഇന്ത്യൻ ഭരണഘടനയെ എങ്ങനെ ഒരു സർക്കാർ ചുരുട്ടി മെരുക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്റ്റാൻ സ്വാമിയുടെ കൊലപാതകമെന്നും വി.ഡി. സതീശൻ പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിൻ
ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ആദിവാസികൾക്കും പിന്നാക്ക വിഭാഗക്കാർക്കുമായി ജീവിതം സമർപ്പിച്ച വൈദികനും സാമൂഹിക പ്രവർത്തകനുമായിരുന്ന സ്റ്റാൻ സ്വാമിക്ക് നീതി നിഷേധിച്ച ഭരണകൂടം മാപ്പർഹിക്കുന്നില്ല. ഇന്ത്യൻ ജനതയുടെ മനഃസാക്ഷിക്കു മുന്നിൽ നീറുന്ന ചോദ്യചിഹ്നമാണ് സ്വാമിയുടെ മരണം. മാനുഷിക പരിഗണന പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു എന്നതാണ് സത്യം. രാജ്യത്തെ ദുർബല വിഭാഗത്തിനു വേണ്ടി ജീവിതം ത്യജിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും മന്ത്രി റോഷി അഗസ്റ്റിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടി
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മനസാക്ഷിക്കു മുന്നിൽ ഫാ.സ്റ്റാൻ സ്വാമി എക്കാലവും ഒരു നീറുന്ന ഓർമയായിരിക്കുമെന്നും ആദിവാസി ജനവിഭാഗങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ.സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് മനുഷ്യാവകാശങ്ങൾക്കുവേണ്ടി അവസാനശ്വാസം വരെ പോരാടിയ ഫാ. സ്റ്റാൻ സ്വാമി വിടപറയുന്നത്. ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ഉമ്മൻ ചാണ്ടി പറഞ്ഞു.
രമേശ് ചെന്നിത്തല
ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാ.സ്റ്റാൻ സ്വാമിയെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണ് ഇത്. ആദിവാസി ജനവിഭാഗങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ.സ്റ്റാൻ സ്വാമി അവസാന ശ്വാസം വരെ മനുഷ്യാവകാശങ്ങൾക്കായി പോരാടി. ഫാ.സ്റ്റാൻ സ്വാമിയുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജസ്റ്റീസ് കുര്യൻ ജോസഫ്
ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിലേക്കു നയിച്ച കാര്യങ്ങൾ നീതി നിഷേധം മാത്രമല്ല, ക്രൂശിക്കപ്പെട്ട നീതി കൂടിയാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്. ഫാ. സ്റ്റാൻ സ്വാമി നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നുവെന്നു രാഹുൽ ഗാന്ധി ചൂണ്ട ിക്കാട്ടി. ഫാ. സ്റ്റാൻ സ്വാമിയുടെ മരണം കൊലപാതകത്തിനു തുല്യമാണെന്ന് മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി പറഞ്ഞു.
ജോസ് കെ. മാണി
ആദിവാസികൾക്കിടയിലെ മനുഷ്യാവകാശ പ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാൻ സ്വാമി സമർപ്പണത്തിന്റെ ലോക മാതൃകയാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. അദ്ദേഹത്തിന്റെ വിയോഗം സഭയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ. ജോസഫ്
മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻസ്വാമിയുടെ നിര്യാണത്തിൽ കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ അനുശോചിച്ചു. സാധാരണക്കാർക്കും പാവങ്ങൾക്കും വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങൾക്കു വേണ്ടി എന്നും നിലകൊണ്ട വ്യക്തിയായിരുന്നു ഫാ.സ്റ്റാൻ സ്വാമിയെന്നും ജോസഫ് പറഞ്ഞു.
ലെയ്റ്റി കൗണ്‍സില്‍
ഇന്ത്യയിലെ ക്രൈസ്തവ പീഡനത്തിന്റെ രക്തസാക്ഷിയാണു ഫാ. സ്റ്റാന്‍ സ്വാമിയെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
ആദിവാസികള്‍ക്കും ദരിദ്രജനവിഭാഗങ്ങള്‍ക്കുംവേണ്ടി ജീവിതം മാറ്റിവച്ച് ശുശ്രൂഷ ചെയ്ത വന്ദ്യവയോധികനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് തുറുങ്കിലടച്ചവര്‍ക്ക് കാലം മാപ്പുനല്‍കില്ല. ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്ന അദ്ദേഹത്തിന് മതിയായ ചികിത്സ നല്കുന്നതില് നിയമസംവിധാനങ്ങള്‍ പരാജയപ്പെട്ടത് വളരെ ഗൗരവത്തോടെ കാണണം. മുംബെ ഹൈക്കോടതി പോലും ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത് ഗൗരവമേറിയതാണ്. ഫാ. സ്റ്റാന്‍ സ്വാമിയുടെ വേര്‍പാടിന്റെ ദുഃഖത്തില്‍ ഇന്ത്യയിലെ ക്രൈസ്തവരുള്‍പ്പെടെ ജനസമൂഹം പങ്കുചേരുന്നുവെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
സീറോ മലബാര്‍ മാതൃവേദി
ഭാരതത്തിന്റെ ആത്മാവിനേറ്റ മുറിവാണ് ഈശോസഭാ വൈദികനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണമെന്നു സീറോ മലബാര്‍ മാതൃവേദി അന്തര്‍ദേശീയ പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ. പാവങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച വൈദികന് പുതിയ കാലത്തെ ക്രൈസ്തവ സുവിശേഷവത്കരണത്തില്‍ മാതൃകയാണെന്നും റീത്താമ്മ പറഞ്ഞു.
സിഎല്‍സി
ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സംസ്ഥാന സിഎല്‍സി അനുശോചിച്ചു. യുഎപിഎ ചുമത്തി കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത സംഭവം തന്നെ ജനാധിപത്യവിരുദ്ധവും മനുഷ്യത്വ രഹിതവുമാണ്. അനീതിക്കെതിരേ ശബ്ദമുയര്‍ത്തി ആദിവാസി സമൂഹങ്ങളുടെ സമുദ്ധാരണത്തിനായി ജീവിച്ച വ്യക്തിയാണ് ഈ വൈദികന്. ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമി ഭരണഭീകരതയുടെ ഇരയാണെന്നു സംസ്ഥാന ഡയറക്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് പറഞ്ഞു. പ്രസിഡന്റ് ഷോബി കെ. പോള്‍ അധ്യക്ഷത വഹിച്ചു.
കെഎല്‍സിഎ
ഫാ. സ്റ്റാന്‍ സ്വാമിക്ക് ഇടക്കാല ജാമ്യം പോലും ലഭ്യമാകാതെ മരണത്തിന് കീഴടങ്ങേണ്ടിവന്നത് ഒാരോ ഭാരതീയന്റെയും ശിരസ് കുനിയുന്ന സംഭവമാണെന്നു കെഎല്‍സിഎ. ഭരണകൂടങ്ങള്‍ എന്തു ചെയ്താലും നിസംഗരായി തുടരുന്ന മനുഷ്യമനഃസാക്ഷിയുടെ തന്നെ മരണമാണ് ഇതു സൂചിപ്പിക്കുന്നത്. നീതി നിഷേധിക്കപ്പെട്ട് കുറ്റം തെളിയിക്കപ്പെടാതെ തടവറയില്‍ കുറ്റവാളിയെപ്പോലെ മരിക്കേണ്ടിവന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദുഃഖസൂചകമായും ഈ സാഹചര്യത്തിനിടവരുത്തിയ ഭരണകൂടനിലപാടുകളോടുള്ള പ്രതിഷേധ സൂചകമായും ഇന്നു കറുത്ത ദിനമായി ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവര്‍ പറഞ്ഞു.
കെസിഎഫ്
അരനൂറ്റാണ്ട് കാലം ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) ദുഃഖം രേഖപ്പെടുത്തി. തെറ്റായ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ഭരണകൂട അനീതിയുടെ ധീരരക്തസാക്ഷിയാണ് ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമി. ഇക്കാര്യത്തില്‍ ഭാരതത്തിലെ ജനങ്ങളോട് ഭരണകൂടം മറുപടി പറയണമെന്നു പ്രസിഡന്റ് പി.കെ. ജോസഫ്, ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗീസ് കോയിക്കര, ട്രഷറര്‍ അഡ്വ. ജസ്റ്റിന് കരിപ്പാട്ട് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കെആര്‍എല്‍സിസി
ഫാ. സ്റ്റാന്‍ സ്വാമിയുടെ നീതിബോധവും സമര്‍പ്പണവും ആത്മധൈര്യവും മനുഷ്യവകാശ പ്രവര്‍ത്തകര്‍ക്ക് പ്രചോദനവും മാതൃകയുമാണെന്നു കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്. നാലു പതിറ്റാണ്ടോളം ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഇടയില്‍ അവരിലൊരാളായി പ്രവര്‍ത്തിക്കുകയായിരുന്നു ഈശോ സഭാംഗമായ ഫാ. സ്റ്റാന്‍ സ്വാമി. കടുത്ത കുറ്റവാളികളോടുപോലും അനുവര്‍ത്തിക്കാന്‍ പറ്റാത്ത വിധത്തിലുള്ള മനുഷ്യാവകാശ ലംഘനമാണ് ഫാ. സ്റ്റാന്‍ സ്വാമിക്ക് നേരിടേണ്ടി വന്നത്. ഫാ. സ്വാമിയുടെ മരണം ഇന്ത്യയുടെ ജനാധിപത്യത്തിനേറ്റ ആഘാതമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിഎംഎസ്
ആദിവാസികളുടെയും പാർശ്വത്കരിക്കപ്പെട്ടവരുടെയും പുരോഗതിക്കു വേണ്ടി പ്രവർത്തിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ കെസിബിസി എസ്സി/ എസ്ടി/ ബിസി കമ്മീഷനും ഡിസിഎംഎസ് സംസ്ഥാന കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി. പ്രായാധിക്യം പോലും കണക്കിലെടുക്കാതെ അദ്ദേഹത്തെ ദീർഘനാൾ ജയിൽ പാർപ്പിക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്ത സംഭവം മനുഷ്യാവകാശ ലംഘനമാണെന്ന് യോഗം വിലയിരുത്തി.
പാവപ്പെട്ടവരുടെ പക്ഷംചേര്‍ന്ന വൈദികന്: മാര്‍ ആലഞ്ചേരി
01:13 AM Jul 06, 2021 | Deepika.com