തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമിയുടെ മരണവാർത്ത ഏറെ വേദനയോടെയാണ് കേട്ടതെന്ന് മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ.
വയോധികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഈ വൈദികന്റെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആദിവാസികളുടെ ഉന്നമനത്തിലൂടെ ദുർബല വിഭാഗങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. ജയിൽവാസം അദ്ദേഹത്തിന് നൽകിയത് കോവിഡ് രോഗവും മരണവുമാണ്.
തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തിയ നിയമപോരാട്ടം പൂർത്തിയാകുന്നതിന് മുന്പ് അദ്ദേഹം യാത്രയാകുന്നത് നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്ന സമൂഹത്തിന് വേദന ഉളവാക്കുന്നു. അദ്ദേഹത്തിനു ജാമ്യം നിഷേധിച്ചത് ഏറെ വേദനിപ്പിച്ചു. വൈകി കിട്ടുന്ന നീതി നീതിനിഷേധമാണെന്ന കാര്യം ഫാ. സ്റ്റാൻ സ്വാമിയുടെ മരണം നമ്മെ ഓർമിപ്പിക്കുന്പോഴും ജാമ്യം പോലും കിട്ടാതെയാണ് അദ്ദേഹം യാത്രയാകുന്നതെന്നതു നമ്മെ നടുക്കുന്നു. ജസ്യൂട്ട് സമൂഹത്തോടും ബന്ധു മിത്രാദികളോടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ദുർബല വിഭാഗങ്ങളോടും അനുശോചനവും പ്രാർഥനയും അറിയിക്കുന്നു. അനുശോചന സന്ദേശത്തിൽ കർദിനാൾ പറഞ്ഞു.
ഫാ. സ്റ്റാൻ സ്വാമിയുടെ മരണം അതീവ ദുഃഖമുളവാക്കുന്നത്: കർദിനാൾ മാർ ക്ലീമിസ് ബാവ
01:13 AM Jul 06, 2021 | Deepika.com