പാലാ: ആദിവാസികൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ മരണം രക്തസാക്ഷിത്വമെന്ന് പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ. ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധിച്ച് കത്തോലിക്ക കോണ്ഗ്രസ് രൂപതാസമിതി പാലാ കുരിശുപള്ളിക്കവലയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ ജേക്കബ് മുരിക്കൻ.
ഭരണകർത്താക്കളുടെയും ഖനി മാഫിയയുടെയും ഗൂഢാലോചനയുടെ അനന്തര ഫലമാണ് ഫാ. സ്റ്റാൻ സ്വാമിയുടെ ജയിൽവാസവും മരണവും. ഇതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും നീതി നിഷേധമാണെന്നും ബിഷപ് പറഞ്ഞു.
ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യണമെന്ന് കത്തോലിക്ക കോണ്ഗ്രസ് രൂപതാസമിതി ആവശ്യപ്പെട്ടു. രൂപത പ്രസിഡൻറ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണയിൽ ഡയറക്ടർ റവ.ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറന്പിൽ, സഭാ വക്താവ് സാജു അലക്സ്, അഡ്വ. ജോണ്സണ് വീട്ടിയാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഫാ. സ്റ്റാൻ സ്വാമിയുടേത് രക്തസാക്ഷിത്വം: മാർ ജേക്കബ് മുരിക്കൻ
01:21 AM Jul 06, 2021 | Deepika.com