തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ അധ്യാപക തസ്തികകളിലും ലാബ് അസിസ്റ്റന്റ് തസ്തികകളിലും എയ്ഡഡ് സ്കൂളുകളിലെ അധ്യാപക തസ്തികകളിലും നിയമനം നടത്തുന്നതിന് അനുമതി നൽകിക്കൊണ്ടു പുറത്തിറക്കിയ ഉത്തരവ് തൊട്ടു പിന്നാലെ സർക്കാർ റദ്ദാക്കി. എയ്ഡഡ് സ്കൂളുകളിലെ നിയമനം എന്നു മുതലെന്നു വ്യക്തതയില്ലാത്തതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നു സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. പുതിയ ഉത്തരവ് ഇന്നിറങ്ങിയേക്കും.
ഇന്നലെ പുറത്തിറക്കിയ ഉത്തരവു പ്രകാരം സർക്കാർ സ്കൂളുകളിൽ അധ്യാപക തസ്തികകളിലും ലാബ് അസിസ്റ്റന്റ് തസ്തികകളിലും പിഎസ്സി അഡ്വൈസിനെ തുടർന്ന് നിയമന ഉത്തരവു ലഭിച്ചവരെ സേവനത്തിൽ പ്രവേശിപ്പിക്കും. ഈ മാസം 15 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ഇവർ ജോലിയിൽ പ്രവേശിക്കണം. നിലവിൽ അഡ്വൈസ് മെമ്മോ ലഭിച്ചവർക്കും അടിയന്തരമായി നിയമന ഉത്തരവു നൽകി ജോലിയിൽ പ്രവേശിപ്പിക്കേണ്ടതാണെന്ന് ഉത്തരവിൽ പറഞ്ഞിരുന്നത്.
എയ്ഡഡ് സ്കൂളുകളിൽ 2019- 20 അധ്യയനവർഷത്തെ സ്റ്റാഫ് ഫിക്സേഷൻ തന്നെ 2020- 21, 2021- 22 വർഷങ്ങളിലും തുടരും. 2021-22 അധ്യയന വർഷം പ്രാബല്യത്തിൽ വരുന്ന റഗുലർ ഒഴിവുകൾക്കെതിരെയുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തി. അപ്രകാരം യോഗ്യരായ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് ഓഗസ്റ്റ് 13 നു മുന്പ് നിയമന അംഗീകാരം നൽകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പുതുതായി നിയമിക്കപ്പെട്ട അധ്യാപകർക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി പരിശീലനം നൽകുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്വീകരിക്കേണ്ടതാണെന്നും നിർദേശിച്ചിരുന്നു.
സ്കൂൾ അധ്യാപക നിയമന ഉത്തരവിറക്കിയതിനു പിന്നാലെ റദ്ദാക്കി; പുതിയ ഉത്തരവിറക്കും
12:34 AM Jul 06, 2021 | Deepika.com