തിരുവനന്തപുരം: മരംമുറിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്.
പല അന്വേഷണങ്ങൾ നടക്കുന്നത് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി പോലീസ് മേധാവി സർക്കാരിനെ സമീപിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ്. പ്രകൃതിസന്പത്ത് കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ വിവരങ്ങളാണ് കൈമാറേണ്ടതെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘമാകും തീരുമാനമെടുക്കുക.
വിവാദ ഉത്തരവുകളുമായി ബന്ധപ്പെട്ട ഫയലുകൾ പ്രത്യേക അന്വേഷണസംഘത്തിനു കൈമാറാൻ റവന്യു വകുപ്പ് തയാറാകുന്നില്ലെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് എന്നതും ശ്രദ്ധേയമാണ്. അതേസമയം, പട്ടയഭൂമിയിൽനിന്നുള്ള മരം മുറിച്ചു കടത്തിയതു സംബന്ധിച്ച ഏതു രേഖയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ തയാറാണെന്ന് റവന്യു മന്ത്രി കെ. രാജൻ പ്രതികരിച്ചു. ഉത്തരവിറക്കിയത് കർഷകരെ സഹായിക്കാനാണെന്ന പാർട്ടി നിലപാട് മന്ത്രി ആവർത്തിച്ചു.
അതിനിടെ, മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്തിരുന്ന റവന്യു വകുപ്പിലെ രണ്ട് വനിതാ ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിച്ചു. ഇവരോട് അവധിയിൽ പോകാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചതായാണ് വിവരം.
എന്നാൽ അവധി അപേക്ഷ കഴിഞ്ഞയാഴ്ച തന്നെ ലഭിച്ചതാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.
റവന്യു വിഭാഗത്തിലെ ജോയിന്റ് സെക്രട്ടറിയും അണ്ടർ സെക്രട്ടറിയുമാണ് അവധിയിൽ പ്രവേശിച്ചത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട നോട്ട് ഫയലിന്റെയും കറന്റ് ഫയലിന്റെയും രേഖകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അണ്ടർ സെക്രട്ടറിയായ ഉദ്യോഗസ്ഥയാണ് ഈ വിവരങ്ങൾ വിവരാവകാശ പ്രകാരം നൽകിയത്. രേഖകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് ഉദ്യോഗസ്ഥയോട് അവധിയിൽ പോകാൻ നിർദേശിച്ചത്.
റവന്യു വകുപ്പിലെ ജോയിന്റ് സെക്രട്ടറിയാണ് മരം മുറിക്കാൻ അനുവാദം നൽകാനുള്ള സർക്കാർ നീക്കം ക്രമവിരുദ്ധമാണെന്നു ഫയലിൽ എഴുതിയത്. ഇതിനെ മറികടന്നാണ് ഉത്തരവിറക്കാൻ റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖൻ നിർദേശം നൽകിയത്.
മരംമുറി: വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറാൻ നിർദേശം
12:34 AM Jul 06, 2021 | Deepika.com