തിരുവനന്തപുരം: കോടികളുടെ തട്ടിപ്പു നടന്ന മരംകൊള്ളയില്‍ മുന്‍ റവന്യൂ, വനം മന്ത്രിമാര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. മരംകൊള്ളയെക്കുറിച്ച് ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്നില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എട്ടിലധികം ജില്ലകളില്‍ വ്യാപക മരംമുറി നടന്നു. നയങ്ങളും ചട്ടങ്ങളും മറികടന്നു വനം മാഫിയയെ സഹായിക്കുന്ന രീതിയാണ് ഇടതു സര്‍ക്കാരിന്റേത്. മുന്‍ വനം മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ മരംകൊള്ള കേസിലെ പ്രതികള്‍ ബന്ധപ്പെട്ടതിന്റെ തെളിവ് പുറത്തുവന്നു. മുഖ്യമന്ത്രികൂടി അറിഞ്ഞാണ് മരംമുറി ഉത്തരവിറങ്ങിയത്. കേസ് തേച്ചുമാച്ചു കളയാന്‍ ആകില്ലെന്നും ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി കേസന്വേഷണം അവസാനിപ്പിക്കരുതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
വഴുതക്കാട്ടുള്ള ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്സിനു മുന്നില്‍ നടന്ന ധര്‍ണ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. വിവിധ മണ്ഡലങ്ങളുടെ ധര്‍ണയില്‍ യുഡിഎഫ് നേതാക്കളായ കെ. മുരളീധരന് എംപി, ഡോ.എം.കെ. മുനീര്‍ എംഎല്‍എ, എ.എ. അസീസ്, സി.പി. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും ആലപ്പുഴയിൽ രമേശ് ചെന്നിത്തലയും ഇടുക്കിയില്‍ പി.ജെ. ജോസഫും കോട്ടയത്ത് എം.എം. ഹസനും കൊല്ലത്ത് എം.കെ. പ്രേമചന്ദ്രനും ധര്‍ണ ഉദ്ഘാടനം ചെയ്തു.
കമ്മീഷനെ നിയോഗിച്ച് യുഡിഎഫ്
തിരുവനന്തപുരം: വനംകൊള്ളയില്‍ വസ്തുതാന്വേഷണ കമ്മീഷനെ നിയോഗിച്ച് യുഡിഎഫ്. പ്രഫ. ഇ. കുഞ്ഞികൃഷ്ണന്, അഡ്വ. സുശീല ഭട്ട്, ഒ. ജയരാജ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണു യുഡിഎഫ് നിയോഗിച്ചത്.
മരംകൊള്ള; മന്ത്രിമാര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണം: വി.ഡി. സതീശന്
01:16 AM Jun 25, 2021 | Deepika.com