മാവേലിക്കര: രോഗിയുടെ ബന്ധു ഡോക്ടറെ മർദിച്ച സംഭവത്തിൽ മർദനത്തിന് ഇരയായ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യു സിപിഎമ്മിൽനിന്നും പുറത്തുപോകുന്നതായി ഫേസ് ബുക്കിൽ പോസ്റ്റിട്ടു. സംഭവം ചർച്ചയായതോടെ ഇന്നലെ രാവിലെയോടെ ഇട്ട പോസ്റ്റ് പിന്നീട് പിൻവലിക്കുകയും ചെയ്തു.
പോസ്റ്റിൽ പലരെയും സർക്കാർ സർവീസിൽ തുടർന്നു പോകാൻ പ്രേരിപ്പിക്കുന്ന ആളാണ് താനെന്നും അടിയുറച്ച ഇടതുപക്ഷ അനുഭാവിയാണെന്നും നിരവധി ഉത്തരവാദിത്വങ്ങൾ പാർട്ടിക്ക് വേണ്ടി വഹിച്ചിട്ടുള്ളതായും കുറിപ്പിൽ പറയുന്നു. സഖാക്കളെ ഞാനൊന്ന് ജീവിച്ചു പൊയ്ക്കോട്ടേയെന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
ഇതിനു പിന്നാലെ ഡോക്ടർ അവധിയിൽ പ്രവേശിക്കുകയും ചെയ്തു. രോഗിയുടെ ബന്ധു മർദിച്ച സംഭവത്തിനു ശേഷം ഡോ. രാഹുൽ മാത്യു കടുത്ത മാനസിക സമ്മർദത്തിലാണെന്നും ആയതിനാലാണ് അദ്ദേഹം അവധിയിൽ പ്രവേശിച്ചതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. ജിതേഷ് അറിയിച്ചു.
കഴിഞ്ഞ മേയ് 14നാണ് കോവിഡ് രോഗി മരിച്ചതിനെത്തുടർന്ന് അവരുടെ മകനും പോലീസ് ഉദ്യോഗസ്ഥനുമായ അഭിലാഷ് ഡോക്ടറെ മർദിച്ചത്. ഇതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടന്നെങ്കിലും പ്രതിയെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ഇന്നു സംസ്ഥാന വ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
രോഗിയുടെ ബന്ധു ഡോക്ടറെ മർദിച്ച സംഭവം; സിപിഎമ്മിനെതിരേ ഡോക്ടറുടെ ഫേസ്ബുക്ക് പ്രതികരണം
01:43 AM Jun 25, 2021 | Deepika.com