തിരുവല്ല: ടികെ റോഡിലെ മീന്തലക്കരയിൽ ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോ ടാക്സി കാറിലിടിച്ചുണ്ടായ അപകടത്തിൽ ഏഴു വയസുകാരനുൾപ്പടെ രണ്ടു പേർ മരിച്ചു. മീന്തലക്കര ജംഗ്ഷന് സമീപം ബുധനാഴ്ച രാത്രി 11. 30 ഓടെ ആയിരുന്നു അപകടം. ഓട്ടോ ടാക്സിയിൽ സഞ്ചരിച്ചിരുന്ന കോട്ടയം മാന്നാനം ചിറ്റേഴത്ത് പറന്പിൽ പൊന്നമ്മ (55), ചെറു മകൻ കൃതാർഥ് (7) എന്നിവരാണു മരിച്ചത്.
ഓട്ടോ ടാക്സി യാത്രക്കാരായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കൃതാർഥ് വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയും പൊന്നമ്മ രാവിലെ ഏഴോടെയുമാണ് മരിച്ചത്. പൊന്നമ്മയുടെ ഭർത്താവും ഓട്ടോ ടാക്സി ഡ്രൈവറുമായ രമേശൻ (62), മക്കളായ ശ്രീക്കുട്ടി (35), ശ്രുതി (30), മരിച്ച കൃതാർത്ഥിന്റെ സഹോദരി കീർത്തന (16), ശ്രുതിയുടെ മകൾ അശ്വ (രണ്ട്) എന്നിവർക്കാണ് പരിക്കേറ്റത്.
ശ്രീക്കുട്ടിയെയും മകൾ കീർത്തനയെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ശ്രീക്കുട്ടിയുടെ നില ഗുരുതരമാണ്. മറ്റു മൂന്ന് പേരും പരിക്കുകളോടെ പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.
വള്ളംകുളത്തുള്ള മകളുടെ വീട്ടിൽ പോയി മടങ്ങുംവഴിയായിയിരുന്നു അപകടം. തിരുവല്ല സ്വദേശിയായ രഞ്ജിത്ത് ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
തിരുവല്ല മീന്തലക്കര ജംഗ്ഷനു സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച് മുത്തശിയും ചെറുമകനും മരിച്ചു
12:40 AM Jun 25, 2021 | Deepika.com