അഞ്ചല്‍ : ശാസ്താംകോട്ടയിൽ ഭര്‍തൃഗൃഹത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദര്‍ശിച്ചു മുന്‍ മന്ത്രിയും എൽഎയുമായ കെ.കെ. ശൈലജ. ഇന്നലെ രാവിലെയാണ് കെ.കെ. ശൈലജ നിലമേലുള്ള വിസ്മയയുടെ വീട്ടില്‍ എത്തിയത്.
മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ച മുന്‍ മന്ത്രി ഇവരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സ്ത്രീധനത്തിനെതിരെയുള്ള സര്‍ക്കാര്‍ അടക്കമുള്ളവയുടെ നടപടികളില്‍ എല്ലാ വിഭഗം ആളുകളും അണിചേരണം എന്ന് സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ശൈലജ പറഞ്ഞു. വിസ്മയയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടും.സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും കൊടിയ പീഡനമേറ്റിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. സ്ത്രീധനം ഒരു ക്രിമിനൽ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓർമിപ്പിക്കുന്നതായും ഇവര്‍ പറഞ്ഞു.
സ്ത്രീധന സമ്പ്രദായത്തിനെതിരെ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾ ബഹുജനങ്ങൾ ഏറ്റെടുത്ത് സ്ത്രീധന മുക്ത കേരളം സാധ്യമാകുന്നതിന് ഒറ്റകെട്ടായി പ്രവർത്തിക്കാൻ ഈ അവസരത്തിൽ തയ്യാറാവണം. ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കാൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു.
വിവാഹങ്ങള്‍ കച്ചവടമായി കാണരുത്: കെ.കെ. ശൈലജ
01:37 AM Jun 24, 2021 | Deepika.com