തൊടുപുഴ: പെട്രോളിന്റെയും ഡീസലിന്റെയും നികുതി സംവിധാനം ജിഎസ്ടിയിൽ ഉൾപ്പെടുത്തി വില നിർണയിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ എല്ലാ നിയോജകമണ്ഡല ആസ്ഥാനങ്ങളിലും പെട്രോൾ, ഡീസൽ വില വർധനവിനെതിരേ സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണയുടെ സംസംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഡീസൽ, പെട്രോൾ വില വർധനവിന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഉത്തരവാദികളാണ്. വിലയുടെ 60 ശതമാനത്തോളം കേന്ദ്ര സംസ്ഥാന നികുതികളാണ്. ഡീലർ കമ്മീഷൻ ഉൾപ്പെടെ 40 രൂപയോളം വില വരുന്ന പെട്രോളിന്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി ചുമത്തുന്നത് 56 രൂപയിൽ അധികമാണ്. ഈ ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ ഒരു ഘട്ടത്തിൽ കേന്ദ്ര സർക്കാർ നിർദേശം വച്ചെങ്കിലും സംസ്ഥാന സർക്കാർ അതിനെ ശക്തമായി എതിർക്കുകയായിരുന്നുവെന്നും ജോസഫ് പറഞ്ഞു.
പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. ജോസഫ് ജോണ്‍, അഡ്വ.ജോസി ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ, ഫിലിപ്പ് ചേരിയിൽ, ബ്ലെയ്സ് ജി.വാഴയിൽ എന്നിവർ പങ്കെടുത്തു. ചെറുതോണിയിൽ പാർട്ടി ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ.ജേക്കബും, നെടുങ്കണ്ടത്ത് വൈസ് ചെയർമാൻ മാത്യു സ്റ്റീഫനും, കുമളി, അടിമാലി എന്നിവിടങ്ങളിൽ സംസ്ഥാന സെക്രട്ടറിമാരായ ആന്റണി ആലഞ്ചേരി, നോബിൾ ജോസഫ് എന്നിവരും ധർണ ഉദ്ഘാടനം ചെയ്തു.
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തണം: പി.ജെ. ജോസഫ്
01:10 AM Jun 24, 2021 | Deepika.com