തിരുവനന്തപുരം: കോവിഡ് കൈപ്പിടിയിൽ ഒതുങ്ങിയശേഷം മാത്രമേ ജില്ലാ കളക്ടർമാർ അടക്കമുള്ള ഐഎഎസുകാരുടെ സ്ഥലംമാറ്റം നടപ്പാക്കാൻ കഴിയൂ എന്ന് മന്ത്രിസഭാ യോഗത്തിൽ ധാരണ.
സ്ഥാനക്കയറ്റം ലഭിക്കേണ്ട രണ്ടോ മൂന്നോ കളക്ടർമാർക്കു മറ്റു നിയമനം നൽകേണ്ടതുണ്ട്. ഇതോടൊപ്പം ജൂണിയർ ബാച്ചിൽപ്പെട്ട ചില ഐഎഎസുകാരെ കളക്ടർമാരായി നിയമിക്കുകയും വേണം. എന്നാൽ, കോവിഡ് പിടിമുറുക്കിയതോടെ ജില്ലകളുടെ പൂർണ നിയന്ത്രണം കളക്ടർമാരുടെ നേതൃത്വത്തിലാണ് നടന്നു വരുന്നത്. ഉടനടി മാറ്റിയാൽ നിയന്ത്രണം താളം തെറ്റിയേക്കാം. ഇതിനാലാണു നിയമനം വൈകുന്നത്.
കോവിഡ് അഞ്ചു ശതമാനത്തിൽ എത്തിയ ശേഷം മാത്രമേ പൂർണ ഇളവുകളും അനുവദിക്കാനാകൂവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ വിശദീകരിച്ചു. നിലവിൽ ഏഴു ജില്ലകളിൽ കോവിഡ് നിയന്ത്രണവിധേയമാണ്. മറ്റിടങ്ങളിൽ ഇനിയും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. ഇതിനാലാണു നിയന്ത്രണം തുടരുന്നത്. അതോടൊപ്പം പോലീസിലെ സ്ഥലംമാറ്റവും കോവിഡ് ഇളവു നൽകിയശേഷമേ നടപ്പാക്കാനാകൂ.
സംസ്ഥാന പോലീസ് മേധാവി അടുത്ത വ്യാഴാഴ്ച സർവീസിൽനിന്നു വിരമിക്കും. ഇതിനു മുൻപു പുതിയ ഡിജിപിയെ നിയമിക്കേണ്ടതുണ്ട്. യുപിഎസ്സി അംഗീകരിച്ച മൂന്നംഗ പാനൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിനു കൈമാറും. ഇതിൽ നിന്ന് ഒരാളെ മാത്രമേ സംസ്ഥാനത്തിനു നിയമിക്കാനാകൂ.
മുൻകാലങ്ങളിൽ മന്ത്രിസഭയിൽ ചർച്ച ചെയ്തു കൂടിയാണു സംസ്ഥാന പോലീസ് മേധാവിയെ നിയമിച്ചിരുന്നത്. നിയമസഭാ സമ്മേളനത്തിന്റെ കാര്യത്തിൽ അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമാകും.
ജൂലൈ അഞ്ചിനകം നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗങ്ങൾ പൂർത്തീകരിക്കാൻ കഴിയുമോ എന്നുകൂടി വിലയിരുത്തിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. നിയമസഭയുടെ സന്പൂർണ ബജറ്റ് സമ്മേളനം ജൂലൈ 12 മുതൽ ഓഗസ്റ്റ് 13 വരെ ചേരാനാണു മുൻ ധാരണ.
കോവിഡ് ഒതുങ്ങിയശേഷം മാത്രം ഐഎഎസുകാർക്കു മാറ്റം
01:10 AM Jun 24, 2021 | Deepika.com