തിരുവനന്തപുരം: പുതിയ സംസ്ഥാന പോലീസ് മേധാവിയെ തീരുമാനിക്കാനുള്ള പട്ടിക തയാറാക്കാനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ യോഗം ഇന്നു ഡൽഹിയിൽ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന യുപിഎസ്സി യോഗത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരും അംഗങ്ങളാണ്.
സമിതി തെരഞ്ഞെടുക്കുന്ന മൂന്നുപേരുടെ പട്ടിക സംസ്ഥാനത്തിന് കൈമാറും. ഇതിൽനിന്ന് ഒരാളെ മാത്രമേ സംസ്ഥാന സർക്കാരിന് പോലീസ് മേധാവിയായി നിയമിക്കാനാകൂ.
30 വർഷമോ അതിനു മുകളിലോ സേവനകാലാവധിയുള്ള ഡിജിപി, എഡിജിപി പദവിയിലുള്ള ഉദ്യോഗസ്ഥരുടെ പട്ടികയാണ് സംസ്ഥാന സർക്കാർ യുപിഎസ്സിക്ക് നൽകിയത്.
കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മുതിർന്ന ഉദ്യോഗസ്ഥനായ അരുണ്‍കുമാർ സിൻഹ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം ഡിജിപി ടോമിൻ തച്ചങ്കരി, വിജിലൻസ് ഡയറക്ടർ എസ്. സുദേഷ് കുമാർ, എഡിജിപിമാരായ ഡോ. ബി. സന്ധ്യ, അനിൽ കാന്ത്, നിധിൻ അഗർവാൾ, എസ്. ആനന്ദകൃഷ്ണൻ, കെ. പദ്മകുമാർ, ഹരിനാഥ് മിശ്ര എന്നിവരാണ് പട്ടികയിലുള്ളത്.
പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ മേധാവിയായ അരുണ്‍ കുമാർ സിൻഹ സംസ്ഥാന സർവീസിലേക്കു മടങ്ങിയെത്താനുള്ള സാധ്യതയില്ലെന്നാണു സൂചന. നിലവിലെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഈ മാസം 30നാണ് വിരമിക്കുന്ന ഒഴിവിലാണു പുതിയ നിയമനം.
സംസ്ഥാന പോലീസ് മേധാവിയെ തീരുമാനിക്കാനുള്ള യോഗം ഇന്ന്
01:10 AM Jun 24, 2021 | Deepika.com